
ആലപ്പുഴ: ജി സുധാകരന്റെ ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് സി എസ് സുജാത. സുധാകരനെപ്പോലെ ഒരാൾ അങ്ങനെ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നു എന്ന് സി എസ് സുജാത പ്രതികരിച്ചു. സുധാകരൻ സിപിഎമ്മിന്റെ ഭാഗമായി മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. താനിപ്പോഴും സിപിഎം ആണെന്നും അതുകൊണ്ട് സലാമിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും സുജാത കൂട്ടിച്ചേർത്തു. അമ്പലപ്പുഴ പ്രവർത്തന മേഖലയാണ്. അവിടെ എല്ലാ വീടുകളും അറിയാം. ജാതിക്കും മതത്തിനും അപ്പുറം എല്ലാവരുമായി നല്ല ബന്ധമുണ്ട്. അമ്പലപ്പുഴയിലെ എല്ലാ വീട്ടിലും പോകാൻ സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വീട്ടിൽ പോയി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ജി സുധാകരൻ തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന പേടികൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും സി എസ് സുജാത പ്രതികരിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയ്ക്ക് എതിരെ ജാതീയ പരാമർശവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. നായർ വീടുകൾ കേന്ദ്രീകരിച്ചാണ് സി എസ് സുജാത പ്രചരണം നടത്തുന്നത് എന്നാണ് ജി സുധാകരന്റെ പ്രസ്താവന. ഇന്ന് സുധാകരന്റെ വീടിന് സമീപത്ത് യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് സിഎസ് സുജാതക്കെതിരെയുള്ള ജി സുധാകരന്റെ വിവാദ പരാമർശം. നായർ ആണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ച് സുജാത നായർ വീടുകൾ കയറിയിറങ്ങുന്നെന്നും അമ്പലപ്പുഴയിൽ ഒരു നായർ വോട്ടും എൽഡിഎഫിന് കിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam