
പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയുടെ കൈ ഭര്‍ത്താവ് വെട്ടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ ആക്രമിക്കാൻ എത്തിയത് കൊല്ലണമെന്ന് ഉദ്ദേശത്തോടെ തന്നെയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വെച്ച് ഭാര്യയെ കൊല്ലാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാലിത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറി വെട്ടിയത്. അഞ്ച് വയസുകാരനായ മകന്‍റെ കണ്മുന്നിലിട്ടാണ് അച്ഛൻ അമ്മയുടെ കൈവെട്ടി മറ്റുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ചാവടിമല സ്വദേശി വിദ്യയെ ഭര്‍ത്താവ് ക്രൂരമായി ആക്രമിച്ചത്. വിദ്യയുടെ രണ്ട് കയ്യും വടിവാള് ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയിരുന്നു. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷിനെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്. അടൂരിൽ നിന്നാണ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്ന് വിദ്യയുടെ സഹോദരി സുവിത പറഞ്ഞു. പ്രതി സന്തോഷ് അപ്രതീക്ഷിതമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വിദ്യയും സന്തോഷും തമ്മിൽ കുറെ നാളുകളായി അസ്വാരസ്യങ്ങളെ തുടര്‍ന്ന് പിരിഞ്ഞായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിദ്യ ഒന്നിച്ച് കഴിയുന്നതിനോട് താല്‍പ്പര്യം കാണിച്ചില്ല. പിന്നാലെ കഴിഞ്ഞ ദിവസവും സന്തോഷ് വീടിന്‍റെ സമീപത്ത് എത്തിയിരുന്നെന്നും സുവിത പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam