
ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി. പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടമാർക്കും വീഴ്ച പറ്റിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.
രാജ്കുമാറിനെ 18, 19 തിയ്യതികളിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച രാജ്കുമാറിനെ ഒപി ഇല്ലാത്തതിനാൽ പരിശോധിപ്പിക്കാതെ പൊലീസുകാർ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന വിവരം. ജൂൺ 19 ന് രാജ്കുമാറിന്‍റെ പേര് മെഡിക്കൽ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒപിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാർ മർദ്ദിച്ചെന്ന് മരിച്ച രാജ്കുമാർ പറഞ്ഞതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാര്‍ വെളിപ്പെടുത്തുന്നു. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടർമാരുടെ മൊഴി എടുക്കും.
ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. ഇന്നലെ സംഘം ആദ്യഘട്ട മൊഴിയെടുപ്പ് പൂർത്തിയാക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam