സ്വ‍ർണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുന്നു

By Web TeamFirst Published Nov 16, 2020, 3:25 PM IST
Highlights

രാവിലെ 10 മുതൽ 5 വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയതെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിൽ എത്തിയത് .

കൊച്ചി: സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ജയിലിലെത്തിയാണ് കസ്റ്റംസ് സൂപ്രണ്ട് വിവേകിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശിവശങ്കറെ ചോദ്യം ചെയ്യുന്നത്. 

സ്വർണ കടത്തു കേസിൽ ശിവശങ്കരനുള്ള പങ്ക് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും  ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ജയിലിലെത്തി ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള കസ്റ്റംസിൻ്റെ അപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കോടതി ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. 

രാവിലെ 10 മുതൽ 5 വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയതെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിൽ എത്തിയത് . രണ്ടുമണിക്കൂർ ചോദ്യം ചെയ്താൽ ശിവശങ്കറിന് അരമണിക്കൂർ‍ വിശ്രമം അനുവദിക്കണമെന്നും അഭിഭാഷകനെ ബന്ധപ്പെട്ടാൻ അവസരം നൽകണമെന്നും കോടതി കസ്റ്റംസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്വർണ കടത്തിലും വിദേശത്തേക്ക് കറൻസി കടത്തിയതുൾപ്പെടെയുള്ള സംഭവങ്ങളിലാവും കസ്റ്റംസിൻ്റെ ചോദ്യം ചെയ്യൽ. 

അതേസമയം ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ചൊവ്വാഴ്ച വിജിലൻസ് കോടതിയെ സമീപിക്കും. കൈക്കൂലിക്കേസിൽ വിജിലൻസ് അഞ്ചാം പ്രതിയാക്കിയെങ്കിലും ശിവശങ്കറിനെ ഇതേ വരെ വിജിലൻസ് ചോദ്യം ചെയ്തില്ല. മൊഴികളും സാഹചര്യ തെളിവുകളും അനുസരിച്ച് സ്വപനയുടെ ലോക്കറിൽ നിന്നും കണ്ടെത്തിയ പണം ശിവശങ്കറിൻറെ കൈക്കൂലി പണമാണെന്ന് നിഗമനത്തിലാണ് വിജിലൻസ്.  
 

click me!