യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം. ഇത് വരെയുള്ള വിവാദങ്ങളിൽ യുഎഇ കോൺസുലേറ്റിനെതിരായ ആദ്യ നടപടിയാണ് ഇത്. കേസിൽ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യും
കൊച്ചി: നയതന്ത്ര ബാഗിലൂടെ ഖുർ ആൻ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊൺസുലേറ്റത് ആവശ്യത്തിനുള്ള വസ്തുക്കളാണ് ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിൻ്റെ അനുമതി വേണം. യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.
യുഎഇ കോൺസുലേറ്റിനെതിരായ ആദ്യ നടപടിയാണ് ഇത്. കേസിൽ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലിൽ ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് മുൻകൂർ അനുമതി തേടിയില്ലെന്ന എൻഐഎയുടെ ചോദ്യത്തിന് ജലീലിന് ഉത്തരം മുട്ടിയെന്നാണ് വിവരം.കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി.
മന്ത്രി കെ ടി ജലീലിന്‍റെ മൊഴി ദേശീയ അന്വേഷണ ഏജൻസി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകർപ്പ് ഇന്നലെ രാത്രി തന്നെ ദില്ലിയിലേയും ഹൈദരാബാദിലേയും ഓഫീസുകൾക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകണമെങ്കിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എൻഐഎയുടെ നിലപാട്. കോൺസുലേറ്റിൽ നിന്ന് ഖുര്‍ആൻ കൈപ്പറ്റിയതിലും കോൺസൽ സെക്രട്ടറി എന്ന നിലയിൽ സ്വപ്ന സുരേഷുമായുളള പരിചയം സംബന്ധിച്ചും കൂടുതൽ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. അന്നുതന്നെ സ്വപ്നയെ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.