
തൃശൂര്‍: എന്‍.ഡി.എ കണ്‍വന്‍ഷനില്‍ അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചതിന് സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടർ ടി.വി അനുപമ ഐഎഎസ് നോട്ടിസ് നല്‍കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കളക്ടറെ വര്‍ഗ്ഗീയമായി ആക്രമിക്കുകയാണ് ഒരു വിഭാഗം ബിജെപി അനുകൂല പ്രോഫൈലുകളും, ഗ്രൂപ്പുകളുമാണ് അനുപമ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞ് വ്യാപക പ്രചരണം നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധ കുറിപ്പിട്ടിരിക്കുകയാണ് ഡോക്ടർ നെൽസൺ ജോസഫ്.
‘കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്. വിജയ് അവർക്കുമാത്രം ജോസഫ് വിജയ് ആണ്. പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്. ആര്യ ഇല്ല ജംഷാദ് ആണ്. ഇന്നലെ വരെ കളക്ടർ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവർ വിളിക്കുന്നത് അനുപമ ക്ലിൻസൺ ജോസഫ് എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം. പ്രവൃത്തികൾ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുൻപുതന്നെ പേരുകൊണ്ട് വിഭജിക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ. തന്റെ ജോലിയാണു ചെയ്തത്, വിമർശനങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം.’ നെൽസൺ കുറിച്ചു.
അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ സുരേഷ് ഗോപിക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് ഇന്ന് ബിജെപി മറുപടി നല്‍കിയേക്കും. അതേ സമയം ജില്ലാകലക്ടർ ടി.വി. അനുപമയുടെ നടപടി ശരിയെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam