സംസ്ഥാനത്ത് 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Web TeamFirst Published Oct 31, 2019, 9:40 AM IST
Highlights
  • മഹാ ചുഴലിക്കാറ്റ് ഇപ്പോൾ തിരുവനന്തപുരം തീരത്ത് നിന്ന് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ 480കിമീ അകലെയാണ് ഉള്ളത്
  • എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: മഹ ചുഴലിക്കാറ്റ് ശക്തിയാർജ്ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത വർധിച്ചു. ഇതിന് പിന്നാലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റ് പത്ത് ജില്ലകളിലും മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ സമയം നിർണ്ണായകമാണ്. കാറ്റിന്റെ വേഗത കൂടാനാണ് സാധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഹാ ചുഴലിക്കാറ്റ് ഇപ്പോൾ തിരുവനന്തപുരം തീരത്ത് നിന്ന് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ 480കിമീ അകലെയാണ് ഉള്ളത്. അതേസമയം ലക്ഷദ്വീപിന്റെ ഭാഗമായ കവരത്തി ദ്വീപിൽ നിന്ന് 50 കിമീ അകലെയാണ് ചുഴലിക്കാറ്റ്.

എറണാകുളത്ത് അതിശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി.

നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. എടവനക്കാട് 4 കുടുംബങ്ങൾ ക്യാമ്പിൽ ആണ്. ഫോർട്ട്കൊച്ചിയിൽ 15ലേറെ മീൻപിടുത്ത വള്ളങ്ങൾ തകർന്നു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഒന്നരയടി ഉയർത്തി. രാവിലെ 9 ന് അരയടി കൂടി ഉയർത്തും. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 

click me!