
പത്തനംതിട്ട : റാന്നിയിൽ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ കേസ് അന്വേഷിച്ച പൊലീസ് ഉദ്യേഗസ്ഥർക്കെതിരെ രംഗത്ത്. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്‌ഥർ കൂട്ട് നിന്നെരാപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നൽകി.കിണർമൂടിയ കേസിൽ ഒരു പ്രതിയെ റിമാന്റ് ചെയ്തത് പൊലീസിന്റെ മുഖം രക്ഷിക്കാനാണെന്നും പരാതിക്കാർ ആരോപിക്കുന്നു.
പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം രജിസറ്റർ ചെയ്ത കേസിലാണ് പൊലീസ് അട്ടിമറി നടത്തിയെന്ന ആരോപണം. റാന്നി മുൻ ഡിവൈഎസ്പി മാത്യു ജോർജ് , എസ്എച്ച്ഒ സുരേഷ്കുമാർ എന്നിവർക്കെതിരെയാണ് ജാതി വിവേചന നേരിട്ട കുടുംബങ്ങൾ പരാതി നൽകിയിരിക്കുന്നത്. കേസിൽ പ്രതികൾക്ക് മുൻ കൂർ ജാമ്യം കിട്ടാനിടയായ സംഭവത്തിൽ സർക്കാർ പ്രൊസിക്യൂട്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസിനെതിരേയും ആക്ഷേപം. ദളിത് കുടുംബങ്ങൾ ഉപയോഗിച്ച വഴിയടച്ചതും കിണർ മൂടിയതും ഇവർ നേരിട്ട ആക്രമണങ്ങളും അടക്കും പല പരാതികൾ പൊലീസിൽ നൽകിയിരുന്നു. എന്നാൽ ഒന്നിലും സമയോജിതമായി കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറിയിരുന്നില്ല. രണ്ട് കേസുകളിൽ തെളിവില്ലെന്ന കാരണത്താൽ റാന്നി ഡിവൈഎസ്പിയായിരുന്ന മാത്യു ജോർജ് അന്വേഷണം അവസാനിപ്പിക്കാനും ശ്രമം നടത്തി. കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ട് വർഷമായിട്ടും ജാതി വിവവേചനംകാട്ടിയ പ്രതികളായ ബൈജു സെബാസ്റ്റ്യനും പഞ്ചായത്ത് അംഗം ഷേർളിയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് പ്രതികളെ സഹായിച്ചത്കൊണ്ടാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്.
ദളിത് കുടുംബങ്ങൾ വെള്ളം എടുക്കാതിരിക്കാൻ പഞ്ചായത്തിന്റെ ആസ്തിയിലുള്ള കിണർ അതിക്രിമിച്ച് മൂടിയ കേസിൽ പ്രതിയായ മണിമല സ്വദേശി സെബാസ്റ്റ്യൻ തോമസിനെ കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. പഴവങ്ങാടി പഞ്ചായത്ത് കൊടുത്ത കേസിലെ എട്ടാം പ്രതിയിണ് ഇയാൾ. ഈ കേസിലും ബൈജു സെബാസ്റ്റ്യൻ അടക്കമുള്ള പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam