പ്രതിഭാ​ഗത്തിന്‍റെയും വാദിഭാ​ഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷാവിധി മാറ്റിവെച്ചതായി കോടതി അറിയിച്ചത്. മാർച്ച് 21ന് ശിക്ഷാവിധി പ്രഖ്യാപിക്കും. പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സന്ദീപ് ദാസിൻെറ ശിക്ഷ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ശിക്ഷ വിധിയ്ക്ക് മേലുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വാദത്തിനിടെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ വന്ദനയുടെ അമ്മ തളർന്നിരുന്നു.

പഠനത്തിൽ മിടുക്കിയായിരുന്ന വന്ദനക്ക് ഡോക്ടറാവുകയായിരുന്നു ആഗ്രഹം. പാവപ്പെട്ടവർക്ക് ആതുരസേവനം ചെയ്യണമെന്ന് ആഗ്രഹിച്ച 24കാരിയാണ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആശുപത്രിക്കുള്ളിൽ വച്ച് നടന്ന സംഭവമാണ്. പൊലീസുകാർ കൊണ്ടുവന്ന പ്രതിക്ക് ചികിത്സ നൽകികൊണ്ടിരിക്കെയാണ് വന്ദനയെ ഏതൊരു പ്രകോപനവമില്ലാതെ സന്ദീപ് 23 പ്രാവശ്യം കുത്തിയത്. ശ്വാസകോശത്തിലടക്കം ആഴത്തിൽ കുത്തേറ്റു. തടയാനെത്തിവരെ പിന്തുടർന്ന് ആക്രമിച്ചു. 

ഒരു ഹോം ഗാർ‍ഡ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിനാൽ ഇത് അപൂർവ്വങ്ങളിൽ അപൂവ്വമായ കേസാണ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ല, അധ്യാപകനായ പ്രതി കുട്ടികള്‍ക്കുവേണ്ടി ജീവിക്കേണ്ടയാളാണ്. തൊഴിലിടത്തെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാതൃകാപരമായ വിധിയുണ്ടാകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.

അപൂർവ്വങ്ങളിൽ അപൂര്‍വ്വമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിൻെറ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായി എത്തി കരുതികൂട്ടി ആക്രമിച്ചതല്ല. പ്രതിയുടെ തകർന്ന മാനസിക നിലയിൽ സംഭവിച്ചതാണ്. ജയിലിനുള്ളിൽ വച്ച് പ്രതി സൈക്യാട്രി പുസ്തകങ്ങള്‍ വായിച്ചത് മെഡിക്കൽ ബോ‍ര്‍ഡിന് മുന്നിൽ മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കാനല്ല. തനിക്ക് സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ഒരു അധ്യാപകൻ കൂടിയായ സന്ദീപ് പുസ്കങ്ങള്‍ വായിച്ചുവെന്നു മാത്രമാണ് പ്രതിഭാഗം വാദിച്ചത്. ആശുപത്രിയിൽ സംഭവിച്ചതെന്തെന്ന് തനിക്കറിയില്ലെന്നും പ്രായശ്ചിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞു. വന്ദനയുടെ മാതാപിതാക്കളും സന്ദീപിൻെറ അമ്മയും വാദം കേള്‍ക്കാനെത്തിയിരുന്നു. വാദത്തിനിടെ വന്ദനയുടെ അമ്മ പൊട്ടികരഞ്ഞ് ബെഞ്ചിലിരുന്നു. അഭിഭാഷകർ തിങ്ങിനിറഞ്ഞ കോടതിയിലായിരുന്നു മണിക്കൂറുകള്‍ നീണ്ട വാദം നടന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News