
തിരുവനന്തപുരം: ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് ഹെന പറഞ്ഞിരുന്നെന്ന് അച്ഛന്‍ പ്രേംകുമാര്‍. ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ആദ്യം സ്ത്രീധനം ആവശ്യപ്പെട്ടില്ല, എന്നാല്‍ ക്രമേണ പണം ചോദിക്കാന്‍ തുടങ്ങി. ഏഴുലക്ഷം രൂപ നല്‍കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടെന്നും അച്ഛന്‍ പ്രേംകുമാര്‍ പറഞ്ഞു. കഴിഞ്ഞമാസം 26 നാണ് ഹെനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയിൽ വീണെന്നായിരുന്നു ഭര്‍തൃ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്. തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവേ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്ങ്ങളാണ് കാരണം. കഴിഞ്ഞ മാസം 26 നാണ് കാളികുളത്തെ വീട്ടില്‍ ഹെനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്.
അതേസമയം ഹെന നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. ഹെനയുടെ ശരീരത്തിൽ 16 മുറിവുകൾ ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പല മുറിവുകൾക്കും ദിവസങ്ങൾ പഴക്കമുണ്ട്. തലക്കുള്ളിൽ 14 മുറിവുകളുണ്ട്. മരണദിവസം കഴുത്തിന് കുത്തിപ്പിടിച്ച് ഭർത്താവ് അപ്പുക്കുട്ടൻ തല ഭിത്തിയിലിടിപ്പിച്ചു. ആശുപതിയിൽ എത്തിക്കുമ്പോഴേക്കും ഹെന മരിച്ചു. ഈ സമയം ഭർത്താവിന്റെ ബന്ധുവും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈപോളർ ഡിസ്ഓർഡർ രോഗിയായിരുന്നു ഹെന. ഇതറിഞ്ഞു കൊണ്ടാണ് ഹെനയെ അപ്പുക്കുട്ടൻ വിവാഹം ചെയ്തത്. വിവാഹ സമയത്ത് 75 പവൻ നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് 7 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട അപ്പുക്കുട്ടൻ കിട്ടാതെ വന്നതോടെ ഭാര്യയെ നിരന്തരം മർദ്ദിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam