
തിരുവനന്തപുരം: ഓരോ റോഡപകടവും ആരുടെയെങ്കിലുമൊക്കെ കുടുംബത്തിന് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. നഷ്ടപ്പെടുന്ന ജീവനുകൾക്ക് പുറമെ, കാലങ്ങളോളം രോഗശയ്യയിൽ കഴിയുന്നവരും റോഡപകടങ്ങളുടെ ബാക്കിപത്രമാണ്.
തലച്ചോറിനുണ്ടാകുന്ന ക്ഷതമാണ് മിക്കപ്പോഴും അപകടങ്ങളുടെ ആഘാതം കൂട്ടുന്നത്. അങ്ങനെയുളളവർക്ക് ജീവിതം തിരിച്ചുപിടിക്കുക എളുപ്പമല്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ട്രോമ കെയർ സെന്ററിൽ ഇങ്ങിനെ ചിലരുണ്ട്.
ഒരു ബസ് ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധ, അല്ലെങ്കിൽ എടുത്തുചാട്ടം. അതാണ് ഓട്ടോറിക്ഷ യാത്രക്കാരനായിരുന്ന ശബരിയെ ചലിക്കാനാവാത്ത നിലയിലാക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി പാരിപ്പളളി സ്വദേശിയായ ശബരി വെന്റിലേറ്ററിൽ കഴിയുന്നു. എത്രനാൾ കൂടി ഇതേ അവസ്ഥയിൽ തുടരുമെന്ന് ഡോക്ടർമാർക്കും നിശ്ചയമില്ല.
ശരീരമാസകലം പരിക്കേറ്റ ശബരി ഒരാഴ്ചയായി മിണ്ടിയിട്ടില്ല. ബേക്കറി കടയിൽ ജീവനക്കാരിയായ ശബരിയുടെ അമ്മയുടെ വരുമാനം മാത്രമാണ് ഈ കടുബത്തിന്റെ ഏകവരുമാനം. ഏകമകന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി ഹൃദയമുരുകി പ്രാർത്ഥിക്കുകയാണ് ഈ അമ്മ.
"
ട്രോമ കെയറിൽ പ്രവേശിപ്പിക്കപ്പെട്ട അംബികയുടേത് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു. വീടിനടുത്ത് വരെ പോകാൻ അമ്മയെ ബൈക്കിൽ കയറ്റിയ നിമിഷമോർത്ത് സ്വയം ശപിക്കുകയാണ് ഇപ്പോൾ അംബികയുടെ മകൻ വിനോദ്. ബൈക്കിന്റെ പിൻചക്രത്തിനിടയിൽ സാരി കുടുങ്ങി നിലത്തുവീണ അംബികയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവർ പിന്നെ എഴുന്നേറ്റിട്ടില്ല. രണ്ടോ മൂന്നോ മാസമെങ്കിലും ഐസിയുവിൽ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഓരോ അപകടവും ബാധിക്കുന്നത് ഒരാളെ മാത്രമല്ല, ഒരുപാട് പേരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ്. അപകട രഹിതമായ ഒരു റോഡ് സംസ്കാരം ഉണ്ടായാലേ ഇത്തരം ദുരിതക്കാഴ്ചകൾക്ക് പരിഹാരമാകുകയുളളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam