പുത്തുമലയ്ക്ക് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; പ്രളയകാലത്തേത് എന്ന് സംശയം

By Web TeamFirst Published Mar 26, 2020, 11:19 AM IST
Highlights

പുത്തുമല ദുരന്തത്തിൽ കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളൂ. ദുരന്തത്തിൽപ്പെട്ട് കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല.

വയനാട്: പ്രളയകാലത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയ്ക്ക് സമീപം ആറ് മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പുത്തുമല ദുരന്തത്തിൽപെട്ട് കാണാതായ ആളുടേതെന്നാണ് മൃതദേഹം എന്നാണ് സംശയം. ദുരന്തഭൂമിയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയുള്ള പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഇന്ന് രാവിലെ മോട്ടർ ഉപയോഗിച്ച് വെള്ളമടിക്കാനെത്തിയവരാണ് തലയോട്ടിയും പൂർണമായി ദ്രവിക്കാത്ത എല്ലുകളും കണ്ടെത്തിയത്. 

2019-ലെ പ്രളയത്തില്‍ പുത്തുമലയിൽ ഉണ്ടായ ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഉരുൾപൊട്ടലിൽ കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളൂ. ദുരന്തത്തിൽപ്പെട്ട് കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അന്ന് 18 ദിവസം നീണ്ട നിന്ന തെരച്ചിലാണ് അവസാനിപ്പിച്ചത്. ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങൾ അന്ന് കാണാതാവരിൽ ആരുടേതെങ്കിലും ആണോയെന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ അറിയാനാകൂ.

Also Read: മണ്ണില്‍ മറഞ്ഞത് അഞ്ച് പേര്‍ : പുത്തുമലയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു

click me!