മണ്ണില്‍ മറഞ്ഞത് അഞ്ച് പേര്‍ : പുത്തുമലയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു
പുതുതായി എന്തെങ്കിലും സൂചന കിട്ടിയാൽ വീണ്ടും തിരച്ചിൽ നടത്താൻ തയാറാണെന്ന് സബ് കളക്ടർ കാണാതായവരുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകി
കല്‍പറ്റ: ഉരുൾ പൊട്ടലുണ്ടായ വയനാട് പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിച്ചു.18 ദിവസം നീണ്ട് നിന്ന തെരച്ചിലാണ് അവസാനിപ്പിച്ചത്. ഉരുൾപൊട്ടലിൽ കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്.
കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പുതുതായി എന്തെങ്കിലും സൂചന കിട്ടിയാൽ വീണ്ടും തിരച്ചിൽ നടത്താൻ തയാറാണെന്ന് സബ് കളക്ടർ ബന്ധുക്കൾക്ക് ഉറപ്പ് നൽകി.
ഇന്ന് പച്ചക്കാട് മേഖലയിൽ ഹംസ എന്നയാൾക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നത്. വയനാട്ടിലെ രക്ഷാദൗത്യം പൂര്‍ത്തിയാക്കി ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.