
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ലോറിക്കടിയിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹം എട്ട് മണിക്കൂറോളം റോഡരികിൽ കിടന്നു. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവത്തിൽ തക്കല സ്വദേശിയായ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും വാഴ വിത്തുമായി എത്തിയ ലോറി, വിത്തിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോൾ രതീഷ് ലോറിക്കടിയിൽ പെടുകയായിരന്നു. അൽപ്പദൂരം മുന്നോട്ട് നീങ്ങിയ ലോറി നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഡ്രൈവർ രതീഷിനെ റോഡരികിലേക്ക് മാറ്റി കിടത്തി. പിന്നാലെ ലോറി ഓടിച്ചു പോവുകയായിരുന്നു. രാവിലെ എട്ട് മണിയോടെ നാട്ടുകാരാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അപകടമുണ്ടാക്കിയ ലോറി തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തത്. തക്കല സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. തന്‍റെ ലോറി കയറിയാണ് രതീഷിന് അപകടമുണ്ടായതെന്ന് അറിയില്ലായിരുന്നുവെന്നാണ് ഡ്രൈവര്‍ പൊലീസിന് നൽകിയ മൊഴി. മറ്റേതെങ്കിലും വാഹനം ഇടിച്ചാകാം യുവാവിന് പരിക്കേറ്റതെന്ന് കരുതി റോഡിനരികിലേക്ക് മാറ്റി കിടത്തുകയായിരുന്നുവെന്നും കൃഷ്ണകുമാർ പറയുന്നു. എന്നാൽ എന്ത് കൊണ്ട് പൊലീസിനെ വിവരം അറിയിച്ചില്ലെന്ന ചോദ്യത്തിന് ഡ്രൈവര്‍ കൃത്യമായ മറുപടി നൽകിയില്ല. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റമാണ് കൃഷ്ണകുമാറിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
അതേസമയം, സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കൊച്ചിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് പൊലീസ്. കച്ചേരിപ്പടിയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ വൈപ്പിൻ സ്വദേശി ആന്റണി മരിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി കൊച്ചി ഡപ്യൂട്ടി പൊലീസ് കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നഗരത്തില്‍ രാത്രിയും പകലും ഒരു പോലെ പൊലീസ് പരിശോധന കർശനമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam