
തിരുവനന്തപുരം: കോൺഗ്രസിനെതിരെ ഡീൽ ആരോപണം ഉയർത്തിയ സിപിഎം നേതാവ് എഎ റഹീമിനെതിരെ ചീഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയെന്ന് അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ശിവകുമാർ. 2 കോടി രൂപയുടെ മാനനഷ്ട കേസ് കൊടുക്കുമെന്നും കളക്ടർക്കും പരാതി നൽകിയെന്നും വിഎസ് ശിവകുമാർ പറഞ്ഞു. സിപിഎമ്മിന് പരാജയ ഭീതിയാണ്. അരുവിക്കരയിലും തിരുവനന്തപുരത്തും കോൺഗ്രസ് വിജയം ഉറപ്പാണ്. പെരുമാറ്റചട്ട ലംഘനമാണ് റഹിം നടത്തിയത്. വർഗ്ഗീയ ധ്രുവീകരണം നടത്തിയെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും വിഎസ് ശിവകുമാർ പറഞ്ഞു.
എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ല. നേമത്തും അത് തന്നെ അവസ്ഥ. കഴിഞ്ഞ തവണ നേമത്തെ സാഹചര്യം വേറെയായിരുന്നു. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും അത് ധാരണയുടെ ഭാഗം അല്ല. വർഗ്ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം വിഴിഞ്ഞം വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ട്രാൻഷിപ്മൻ്റ് രംഗത്ത് വലിയ സാധ്യതയാണുള്ളത്. കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് ദീർഘകാല അടിത്തറ പകരുന്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2028ൽ നാല്ഘട്ടവും പൂർത്തിയാക്കും. റെക്കോർഡ് നേട്ടമായിരുന്നു കഴിഞ്ഞ വർഷം വിഴിഞ്ഞത്ത് ഉണ്ടായത്.125 കോടി ഇത് വരെ സംസ്ഥാനത്തിന് വരുമാനം ഉണ്ടായി. നാവായിക്കുളം ഔട്ടർ റിംഗ് റോഡ് വലിയ പദ്ധതിയാണ്. ഐടി മേഖലയിലും വലിയ വികസനം ഉണ്ടായി. ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതിയിൽ 200% വളർച്ചയുണ്ട്. കമ്പനികളുടെ എണ്ണവും തൊഴിലവസരങ്ങളും കുത്തനെ കൂടി. പത്ത് വർഷത്തിനിടെ സർക്കാർ 70000 അധികം തൊഴിലവസരം ഉണ്ടാക്കി. വികസനപാത തുടരണോ, അതാണ് ജനങ്ങളോട് സംസാരിക്കാനുള്ളത്.
അതേസമയം കൊല്ലം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുപ്പതോ നാൽപ്പതോ മിനിറ്റ് സംസാരിക്കുന്നതാണ് രീതി. തെരഞ്ഞെടുപ്പ് തിരക്ക് കൂടി കണക്കിലെടുത്താണ് സമയം ക്രമീകരിക്കുന്നത്. ആര് ചോദിക്കുന്നു എന്ന് നോക്കിയല്ല ഉത്തരം പറയുന്നത്. ആര് ചോദിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്. സമയം ദീർഘിച്ചപ്പോഴാണ് എണീറ്റത്. ചില ആളുകൾ ബഹളത്തിന് തയ്യാറായി വരുന്നു. എണീറ്റ് പോയപ്പോൾ പിന്നിൽ വലിയ ബഹളമുണ്ടായി. ക്ലാരിഫൈ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയാണ് തിരിച്ച് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ലല്ലോ. ഇത് പുതിയ അനുഭവമാണ്. കാര്യങ്ങൾ എങ്ങനെ വക്രീകരിക്കുമെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam