റോഡിലെ കുഴിയിൽ വീണ് മരണം: ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മരിച്ച സനുവിന്‍റെ കുടുംബം,പൊലീസിൽ പരാതി നൽകി

By Web TeamFirst Published Jul 20, 2022, 9:52 AM IST
Highlights

തൃശൂർ തളിക്കുളം ദേശീയ പാതയിൽ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്യവേ കുഴിയിൽ വീണ് തലയ്ക്ക ്പരിക്കേറ്റാണ് സനു സി ജെയിംസ് മരിച്ചത്

തൃശൂർ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുഴി കൃത്യ സമയത്ത് അടക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മരിച്ച സനു സി ജെയിംസിന്‍റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇനി ഒരു മകനും ഇങ്ങനെ സംഭവിക്കരുതെന്ന് സനുവിന്‍റെ അച്ഛനും അമ്മയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ പഴഞ്ഞി അരുവായ് സ്വദേശി സനു സി ജെയിംസ് ഇന്നലെയാണ് മരിച്ചത് . തൃശൂർ തളിക്കുളം ദേശീയ പാതയിലാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യവേ കുഴിയിൽ വീഴുകയായിരുന്നു. സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

അപകടത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കുഴി അടച്ചു. സ്വകാര്യ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്. അപകട സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡിലുള്ളത് വലിയ കുഴികളായിരുന്നു. മഴയത്ത് വെള്ളം നിറഞ്ഞ് കുഴികൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.

അതേസമയം റോഡിലെ കുഴി ഇന്നലെ സഭയിൽ ചർച്ചയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാ കുഴിയെണ്ണാം പരമ്പര നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കുകയായിരുന്നു. റോഡിലെ കുഴി അടക്കാൻ ആത്മാർത്ഥമായ ശ്രമമുണ്ടായെന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. കാലാവസ്ഥ അടക്കം റോഡ് നിർമ്മാണത്തിനും സംരക്ഷിനും പലവിധ പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി വിശദമാക്കി. പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നത് വലിയ മാറ്റം ഉണ്ടാക്കി. റോഡ് നിലവാരം കൂടി. മഴ മാറുമ്പോൾ താത്കാലിക കുഴിയടക്കൽ നടക്കും. വകുപ്പ് തല ഏകോപനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഒരു കുഴി പോലും ഇല്ലാത്ത വഴിയായി കേരളം മാറണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ അത്ര കുഴിയില്ല. പ്രവർത്തന ഏകോപനത്തിന് മിഷൻ ടീം പ്രവർത്തിക്കുന്നുണ്ട്. നിരന്തര ഇടപെടൽ നടത്തുന്നു. ഉദ്യോഗസ്ഥർക്കിടയിലെ തെറ്റായ പ്രവണത പരിഹരിക്കും. വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

click me!