ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; സിസിടിവി ഉണ്ടായിരുന്നു, ഭാര്യയുടെ ആത്മഹത്യ റെനീസ് തത്സമയം കണ്ടു?

By Web TeamFirst Published Jul 20, 2022, 9:11 AM IST
Highlights

ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്‍‍റെ സഹായം തേടിയിരിക്കുകയാണ്
 

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത്  ഭർത്താവും പൊലീസുകാരനുമായ  റെനീസ് , സിസിടിവി ക്യാമറയിലൂടെ തല്‍സമയം കണ്ടിരിക്കാമെന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്‍‍റെ സഹായം തേടിയിരിക്കുകയാണ്

കഴിഞ്ഞ മെയ് 9നാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ് ല    ആലപ്പുഴ എആര്‍  ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിന‍്റെ അന്വേഷണ വേളയിലാണ് നജ് ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത് പൊലീസ് കണ്ടെത്തിയത്.

 ക്വാര്‍ട്ടേഴിസിന്‍റെ ഒന്നാം നിലയിലായിരുന്നു  നജ് ല താമസിച്ചിരുന്നത്. ഇവിടെ  ഹാളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ റെനീസിന്‍റെ മൊബൈല്‍ ഫോണുമായാണ് ബന്ധിപ്പിച്ചിരുന്നത്. നജ് ല ആത്യമഹത്യചെയ്ത കിടപ്പുമുറിയും ക്യാമറയുടെ പരിധിയില്‍ വരും.

Read Also: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ ആത്മഹത്യ; റെനീസ് വട്ടിപ്പലിശയ്ക്ക് വായ്പ നല്‍കുന്ന ആള്‍, തെളിവുകള്‍ പുറത്ത്

ആത്മഹത്യ നടന്ന ദിവസം വൈകിട്ട് അഞ്ചിന് റെനീസിന്‍റെ കാമുകിയായ ഷഹാന ക്വാര്‍ട്ടേഴസിലെത്തിയിരുന്നു. റെനീസിന്‍റെ നിര്‍ദേദശപ്രകാരമായിരുന്നു ഇത്.  തന്നെയും ഭാര്യ എന്ന നിലയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന നജ് ലയോട് ആവശ്യപ്പെട്ടു. ഇതേചൊല്ലി ഇവര്‍ തമ്മില്‍ ഏറെ നേരം വഴക്കുണ്ടായി. 

രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു ആത്മഹത്യ. ഈ സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്.  ക്വാര്‍ട്ടേഴ്സില്‍ നടക്കുന്നതെല്ലാം റെനീസ് തത്സമയം കണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ തൃപ്പൂണിത്തൂറയിലെ  ഫോറ‍ന്‍സിക് ലാബിനെ സമീപിച്ചിരിക്കുകയാണ് പൊലീസ്. ഫോറന്‍സിക് ഫലങ്ങള്‍ കൂടി ലഭ്യമായ ശേഷം ഈ മാസം അവസാനത്തോടെ കുറ്റപത്രം നല്കാനാണ് തീരുമാനം.  

 

click me!