
ജാവാ: ഇന്തോനേഷ്യയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. ജാവാ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് .700ലേറേ പേർക്ക് പരിക്കേറ്റു. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്.
പന്ത്രണ്ടിൽ അധികം വൻകിട കെട്ടിടങ്ങളാണ് ഭൂചലനത്തിൽ തകർന്നത് എന്നാണ് വിവരം. നിരവധി വീടുകൾ മണ്ണിനടിയിലായി. കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടാണ് മരണമേറെയും സംഭവിച്ചത് എന്നാണ് സൂചന. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടു.
പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ മേഖലയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും ഭൂചലനത്തിൻ്റെ പ്രകമ്പനങ്ങളുണ്ടായി. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഭൂചലനങ്ങളും സുനാമിയും ഇന്തോനേഷ്യയിൽ അസാധാരണമല്ല. 2021 ഫെബ്രുവരിയിൽ സുലവേസി ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ നൂറിലേറെ പേര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു. 2018ൽ സുലവേസിയിലുണ്ടായ സുനാമിയിൽ പൊലിഞ്ഞത് രണ്ടായിരത്തോളം ജീവനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam