Latest Videos

ജനങ്ങളുടെ ദുരിതം അറിയാത്ത അഭിനവ മൃഗസ്നേഹികൾ നാടിന് അപമാനമെന്ന് ഡീൻ കുര്യാക്കോസ് 

By Web TeamFirst Published Mar 29, 2023, 5:15 PM IST
Highlights

പരാതിക്കാരെ കുറച്ചുനാൾ ആനശല്യം രൂക്ഷമായ മേഖലയിൽ വന്ന് താമസിക്കാൻ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും അറിയാത്ത അഭിനവ മൃഗസ്നേഹികൾ ഈ നാടിനുതന്നെ അപമാനമാണ്.

ഇടുക്കി : ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിച്ച് ഡീൻ കുര്യാക്കോസ്. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ വിധി തികച്ചും നിരാശജനകമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളത്. ഈ കേസിൽ പരാതിക്കാരായ ആളുകളെ, ഇപ്പോഴും അരിക്കൊമ്പനെ പിടിക്കരുത് എന്ന് പറയുന്ന ആളുകളെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്യുന്നു. പരാതിക്കാരെ കുറച്ചുനാൾ ആനശല്യം രൂക്ഷമായ മേഖലയിൽ വന്ന് താമസിക്കാൻ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും അറിയാത്ത അഭിനവ മൃഗസ്നേഹികൾ ഈ നാടിനുതന്നെ അപമാനമാണ്.

അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ അരിക്കൊമ്പനെ ഉടൻ പിടികൂണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. 

ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 

Read More : കോളർ ഘടിപ്പിച്ച് അരിക്കൊമ്പനെ വിടുന്നത് പ്രായോഗികമല്ല, കോടതിയെ അറിയിച്ചെന്ന് ജോയ്സ് ജോർജ്

click me!