ചെങ്കോട്ട സ്ഫോടനം; അൽഫലാ സർവകാലാശാലയ്ക്കെതിരെ കൂടുതൽ കേസുകൾ, വഞ്ചനയും വ്യാജരേഖ ചമയ്ച്ചെന്നും എഫ്ഐആര്‍

Published : Nov 15, 2025, 05:34 PM IST
Al falah university - Delhi Blast

Synopsis

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അൽഫലാ സർവകാലാശാലയ്ക്കെതിരെ കൂടുതൽ കേസുകൾ

ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അൽഫലാ സർവകാലാശാലയ്ക്കെതിരെ കൂടുതൽ കേസുകൾ. ദില്ലി പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര്‍. ദില്ലി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് അൽഫലാ സർവകലാശാല ദില്ലി ആസ്ഥാനത്ത് പരിശോധന നടത്തി. ദില്ലി പൊലീസ് സർവകലാശാലയ്ക്ക് രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ ഇന്ന് പിടിയിലായ ഡോക്ടർക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. പഠാൻകോട്ടിൽ നിന്ന് പിടിയിലായ സർജൻ ഡോക്ടർ റയീസ് അഹമ്മദ് അൽഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഉമർ നബിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്.

രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തിട്ടുണ്ട്. സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തിനുശേഷം ലാൽ ഖിലാ വീണ്ടും പഴയ സ്ഥിതിയിലേക്ക് വരുമ്പോഴും ജനങ്ങളിൽ ഞെട്ടൽ ഇതുവരെ വിട്ടു മാറിയിട്ടില്ല. സ്ഫോടനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് അന്വേഷണ ഏജൻസികൾ. പല സംസ്ഥാനങ്ങളിലും വ്യാപക പരിശോധന നടക്കുകയാണ്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന പ്രകാരം ഒരു കേസ് കൂടി ദില്ലി സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്തു.

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകായാണ് അന്വേഷണ ഏജൻസികൾ. കേസിൽ ഇന്നും അറസ്റ്റ് നടന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

ദില്ലിസ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. ഇവിടെ രണ്ട് പേർ പിടിയിലായതായാണ് സൂചന. ഇതിൽ ഒരാൾ സ്ഫോടനസമയം ദില്ലിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻ ഐ എ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ചെങ്കോട്ട സ്ഫോടനത്തിനിടയാക്കിയ ഐഇഡി തയ്യാറാക്കാൻ ഉമറിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ഊർജ്ജിതമാണ്. ഹരിയാന പൊലീസ് എൻ ഐ എ ക്ക്‌ കൈമാറിയ ഡോക്ടർമാരായ മുസമ്മിൽ, ആദിൽ ഷഹീൻ എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അൽഫലാ സർവകലാശാലയിൽ നിന്ന് നാലു പേരെ കൂടി കഴിഞ്ഞദിവസം ഹരിയാന പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുഎപിഎ ചുമത്തി ദില്ലി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എൻഐഎക്ക് കൈമാറിയിരുന്നു. ക്രിമിനൽ ഗൂഢാലോചന ചുമത്തി ദില്ലി സ്പെഷ്യൽ സെൽ ഇന്ന് ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഭീകരനീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാണ് സർക്കാർ ശ്രമം.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം