
കൊച്ചി: എം സി റോഡിൽ കാലടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പാലം എന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ യാഥാർത്ഥ്യമായില്ല. പാലം പണി ഉടൻ തുടങ്ങുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പ്രഖ്യാപനങ്ങളല്ല, നടപടികളാണ് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. കാലടിയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമായി പുതിയ പാലം വേണമെന്നത് വർഷങ്ങളായി നിലനിൽക്കുന്ന ആവശ്യമാണ്.
ശോചനീയാവസ്ഥയിലുള്ള പാലത്തിലെ കുഴികളും വിള്ളലുകളും അടിക്കടി അടച്ചാണ് അധികൃതർ ഗതാഗതയോഗ്യമാക്കുന്നത്. പാലത്തിലെ കുരുക്ക് നഗരത്തെയാകെ വ്യാപിക്കുമെന്നതിനാൽ പുതിയ പാലം പണിയണമെന്നാണ് ആവശ്യം. മന്ത്രിമാരും ഉദ്യോഗസ്ഥരും അടിക്കടി നടത്തുന്ന സന്ദർശനം കൊണ്ട് മാത്രം കാര്യമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഈ മാസം 27 ന് ടെണ്ടർ നടപടികൾ തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്
സ്ഥലം വിട്ടുനൽകുന്നവർ സമ്മതപത്രം നൽകിക്കഴിഞ്ഞു. നടപടികൾ വൈകിക്കരുതെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തെ തിരക്കേറിയ 20 ജംഗ്ഷനുകൾ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കാലടി ജംഗ്ഷനും മറ്റൂർ ജംഗ്ഷനും ഇതിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് സർക്കാരിന്‍റെ പരിഗണനയിലാണ്.