
കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി കൈകൊണ്ട് ഹൈക്കോടതി. കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ധാക്കുകയും ചെയ്തു. മെയ് 18നുള്ളിൽ സിബിഐ അപേക്ഷയിൽ പുതിയ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി. ഉത്തരവ് അനുകൂലമല്ലെങ്കിൽ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷുമാണ് പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
അതേസമയം കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരൻ , മുൻ എം ഡി കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ പൊതുപ്രവർത്തകനായ മനോജ് കടകമ്പള്ളി സമർപ്പിച്ച ഹർജിയെത്തിയത്. കോടതിയലക്ഷ്യ ഹര്‍ജിയാണ് നൽകിയത്. ഈ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വിമര്‍ശനം ഉയർത്തിയിരുന്നത്. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റുകയും ചെയ്തു. കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിലപാടിൽ സർക്കാരിന്‍റെ ഒളിച്ചുകളി തുടരുന്നതിൽ ഹൈക്കോടതി നേരത്തെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അഴിമതി നടന്നിട്ടില്ലെന്നും ഇരുപ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാനുളള തെളിവുകൾ സിബിഐയുടെ പക്കൽ ഇല്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ആരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടതി അടുത്തയിടെ ചോദിച്ചിരുന്നു.
അതേസമയം അഴിമതിക്കെതിരായ പോരാട്ടം നടത്തുന്നെന്ന് അവകാശപ്പെടുന്ന സർക്കാർ അഴിമതിക്കസിലെ പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് ചോദിച്ചത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്ന സിബിഐ ആവശ്യം സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിക്കുകയാണെന്നും അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടതായിവരുമെന്നും നേരത്തെ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സിബിഐ കുറ്റകാരെന്ന് കണ്ടെത്തിയിട്ടും സർക്കാരിന് മാത്രം ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam