ദേവനന്ദയെ തട്ടിക്കൊണ്ട് പോയതെന്ന് മുത്തച്ഛൻ; ശാസ്ത്രീയ അന്വേഷണത്തിനൊരുങ്ങി പൊലീസ്

By Web TeamFirst Published Feb 29, 2020, 1:07 PM IST
Highlights

കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല. യാതൊരു പരിചയമില്ലാത്ത വഴിയിലൂടെ ദേവനന്ദ പോയി എന്നാണ് പറയുന്നത്. അത് ശരിയല്ല

തിരുവനന്തപുരം: ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹത ഉണ്ടന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മുത്തച്ഛൻ മോഹനൻ പിള്ളയാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. കുട്ടി ഒറ്റക്ക് ആറ്റിൻ തീരത്തേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടു. 

അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ല. നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെയായിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛൻ പറയുന്നു. അമ്മയോടോ മുത്തശ്ശിയോടോ മുത്തച്ഛനോടോ ചോദിക്കാതെ പുറത്തിറങ്ങാത്ത കുട്ടിയാണ്. മാത്രമല്ല ഓടിയാൽ പോലും ആ സമയത്ത് കുട്ടി പുഴക്കരയിലെത്തില്ലെന്നും മുത്തച്ഛൻ പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലവും സമയവും എല്ലാം വച്ച് നോക്കുമ്പോഴും ദുരൂഹത മാത്രമാണ് ബാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. 

Read More: ഇനി 'കണ്ണീരോർമ്മ'; ദേവനന്ദയ്ക്ക് കേരളത്തിന്റെ ബാഷ്‌പാഞ്ജലി 

ഒരു പരിചയവും ഇല്ലാത്ത വഴിയാണ്. ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ വിശ്വാസം . ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ശാസ്ത്രീയ പരിശോധനകളും ഇക്കാര്യത്തിൽ നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

കുട്ടിക്ക് സംഭവിച്ച ദുരന്തം അറിഞ്ഞ് വിദേശത്ത് നിന്ന് എത്തിയ ദേവനന്ദയുടെ അച്ഛൻ പ്രദീപിന്‍റെ മൊഴി നാളെ രേഖപ്പെടുത്താനാണ് പൊലീസ് ഒരുങ്ങുന്നത്.  ബന്ധുക്കൾ അടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയമായ അന്വേഷണം നടത്തി സംഭവത്തിന്‍റെ ചുരുളഴിക്കാനാണ് പൊലീസ്  തീരുമാനം.

 തുടര്‍ന്ന് വായിക്കാം: 

 

click me!