ദേവികുളം എംഎല്‍എ എ രാജ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റെന്ന് കോണ്‍ഗ്രസ്

By Jansen MalikapuramFirst Published Jul 28, 2021, 4:21 PM IST
Highlights

എംഎല്‍എ എ രാജയുടെ വിവാഹം ക്രിസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യന്‍ ആചാരപ്രകാരം നടത്തുന്ന എ രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരാക്കിയത്. 

 

ദേവികുളം: എം എല്‍ എ അഡ്വ. എ രാജക്കെതിരെ ഗുരുതര ആരോപണവുമായി മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി കുമാര്‍ രംഗത്ത്. അഡ്വ. എ രാജ പട്ടിജാതി മണ്ഡലമായ ദേവികുളത്ത് മത്സരിച്ചത് വ്യാജ സര്‍ട്ടിഫ്ക്കറ്റ് ഉപയോഗിച്ചാണെന്ന ഗുരുതരമായ തെരഞ്ഞെടുപ്പ് ലംഘനമാണ് ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതതായും ഡി കുമാര്‍ പറഞ്ഞു. 

ഇടുക്കിയിലെ തോട്ടംമേഖല ഉള്‍ക്കൊള്ളുന്ന ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിനായി സംവരണം ചെയ്ത മണ്ഡലമാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമേ ഇത്തരം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസാരമുള്ളൂ. 

എന്നാല്‍, ഈ നിയമം അട്ടിമറിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ദേവികുള എം എല്‍ എയായ അഡ്വ. എ രാജ മത്സരിച്ചതെന്ന് മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി കുമാറിന്‍റെ ആരോപണം. കമ്പനിയുടെ ഗുണ്ടള എസ്റ്റേറ്റില്‍ താമസിക്കുന്ന രാജയും ബന്ധുക്കളും അവിടുത്തെ സിഎസ്ഐ പള്ളിയില്‍ അംഗത്തമുള്ളവരാണ്. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് നടയാര്‍ നോര്‍ത്ത് ഡിവിഷനിലെ സിഎസ്ഐ പള്ളിയിലും അംഗത്വമുണ്ടെന്ന് ഡി കുമാര്‍ ആരോപിച്ചു. 

മാത്രമല്ല , എംഎല്‍എ എ രാജയുടെ വിവാഹം ക്രിസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യന്‍ ആചാരപ്രകാരം നടത്തുന്ന എ രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരാക്കിയത്. ഇത്തരത്തില്‍ തെരഞ്ഞടുപ്പില്‍ കൃത്രിമത്വം കാണിച്ച രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടയില്‍ 10 ബാര്‍ 2021 എന്ന ഫയല്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായു ഡി കുമാര്‍ പറഞ്ഞു.

 

"

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു എ കെ മണിയെ പിന്‍തള്ളിയാണ് ഡി കുമാര്‍ മത്സരരംഗത്ത് എത്തിയത്. മൂന്ന് പ്രാവശ്യം ജയിച്ച എസ് രാജേന്ദ്രന് പകരമാണ് അഡ്വ. എ രാജയെ സിപിഎം ഇത്തവണ ദേവികുളം സ്ഥാനാര്‍ത്ഥിയാക്കിയത്. 


പരാതി സംബന്ധിച്ച് അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്ന് എംഎല്‍എ എ രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പും ഇതുപോലെ പരാതി പോയിരുന്നു. അന്ന് ആര്‍ഡിഒ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. അതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നതും താന്‍ ജയിച്ചതെന്നും എം എല്‍ എ എ രാജ പറഞ്ഞു. അന്ന് തെറ്റായ പരാതിയാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് കേസ് കോടതിയിലായതിനാല്‍ ഇനി നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

click me!