
തിരുവനന്തപുരം: കിഴക്കമ്പലത്ത് (Kizhakkambalam Clash) അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തിൽ ഡിജിപി അനിൽ കാന്ത് (DGP Anil Kanth) ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് ഇടപെടുകൾ സജീവമാക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
അതേ സമയം ,ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ (Vijay Sakhare) നിർദ്ദേശം നൽകി. ഡിവൈഎസ്പിമാരും എസ്.എച്ച്.ഒ മാരും ക്യാമ്പുകള്‍ സ്ഥിരമായി സന്ദർശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പരാതികള്‍ കേൾക്കാൻ നിയോഗിക്കണം. ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിൻെറ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും എഡിജിപി വിജയ് സാക്കറെ സർക്കുലറിൽ പറയുന്നു.
അതിനിടെ, ആക്രണത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥരുടെ ചികിത്സ ചെലവ് ഏറ്റെടുക്കുന്നതായി ഡിജിപി അറിയിച്ചു. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായിട്ടുണ്ട്.
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാർക്ക് സർക്കാർ ചികിത്സാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പൊലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്നും കേരള പൊലീസ് അസോസിയേഷൻ പറഞ്ഞിരുന്നു. വിവരം സർക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാചെലവ് പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam