
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാർഡ് കേന്ദ്ര ലാബിലയച്ച് പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. കേന്ദ്ര ലാബിലേക്ക് അയക്കാനുള്ള തീരുമാനം സംസ്ഥാന ലാബിന്‍റെ വിശ്വാസ്യത തകർക്കുമെന്നായിരുന്നു നേരത്തെ പ്രോസിക്യൂഷൻ നിലപാട്. കേസ് ഇന്ന് പരിഗണിച്ച ഹൈക്കോടതി സിംഗിൽ ബെഞ്ച് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറൻസിക് ലാബ് അസി. ഡയറക്ടർ ദീപയിൽ നിന്ന് ശാസ്ത്രീയ വിവരങ്ങൾ തേടി. റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്‍റെ മൊത്തം ഹാഷ് വാല്യു മാറിയതിനാൽ വിഡിയോ ആരോ കണ്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു.
എന്നാൽ വീഡിയോയുടെ ഹാഷ് വാല്യു മാറാത്തതിനാൽ ഇതാരും കോപ്പി ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. വാദത്തിനിടെ മെമ്മറി കാർഡ് സംബന്ധിച്ച കാര്യങ്ങൾ പ്രധാന കേസിനെ ബാധിക്കുന്ന സാഹചര്യമില്ലല്ലോ എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ പ്രോസിക്യൂഷനോട് ചോദിച്ചു. പ്രോസിക്യൂഷൻ നീക്കം വിചാരണ വൈകിപ്പിക്കാനെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. കേസിൽ തുടർവാദം വരുന്ന ചൊവ്വാഴ്ച നടക്കും. കേസ് അട്ടിമറിക്കാൻ ശ്രമമെന്ന നടിയുടെ ഹർജിയും ഇതോടൊപ്പം അന്ന് കോടതി പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam