
ദില്ലി : ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്.
കഴിഞ്ഞ മാസം 31 ന് ഷഹീൻബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡിൽ നിന്ന് കൊച്ചുവേളിയ്ക്ക് എത്തുന്ന സമ്പർക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ. ഈക്കാര്യം ഉറപ്പിക്കാനാണ് റെയിൽവേ സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചത്. ടിക്കറ്റ് വെൻഡിംഗ് മിഷിനിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് നേരത്തെ മഹാരാഷ്ട്ര എടിഎസിന് ഇയാൾ മൊഴി നൽകിയിരുന്നു. ഇതേ ട്രെയിനിൽ രണ്ടിന് പുലർച്ചയോടെ കേരളത്തിൽ എത്തി യെന്നാണ് വ്യക്തമാകുന്നത്.
അതെസമയം ഷാറൂഖിന് ജോലി സംബന്ധമായോ, അല്ലാതെയോ മലയാളികളുമായി ബന്ധമുണ്ടോ എന്നതിൽ പരിശോധന തുടരുകയാണ്. ഷഹീൻബാഗിൽ നിന്ന് കച്ചവടത്തിനും ജോലിക്കുമായി കേരളത്തിൽ എത്തിയവരെ കുറിച്ചും സംഘം വിവരം എടുത്തിട്ടുണ്ട്. ഗൂഢാലോചന നടത്തിയത് സാധൂകരിക്കുന്ന തെളിവുകൾ ദില്ലിയിൽ നിന്ന് ശേഖരിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന. എന്നാൽ പരസഹായമില്ലാതെ ഷാറൂഖ് കേരളം വരെ എത്തി ഇത്തരമൊരു നീക്കം നടത്തില്ലെന്ന അനുമാനത്തോടെയാണ് പരിശോധന തുടരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam