'കൂട്ട്' തുടങ്ങി:സമ്പൂർണ ഡിജിറ്റൽ സാക്ഷരത വേണം,സൈബിറടങ്ങളിലെ ചതിക്കുഴികൾ കുട്ടികളെ പഠിപ്പിക്കണം-മുഖ്യമന്ത്രി

By Web TeamFirst Published Jul 26, 2022, 11:00 AM IST
Highlights

തെറ്റായ കാര്യം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ അത് പൂർണമായി പിൻവലിക്കാത്ത അവസ്ഥ നിലവിലുണ്ട്. ഫെയ്സ് ബുക്ക് പോലുള്ള സ്ഥാപനങ്ങളുടെ  അധികൃതർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരം : സമ്പൂർണ സാക്ഷരത യജ്ഞം പോലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത (digital literacy)നേടാനുളള പ്രവർത്തനങ്ങളിലേക്ക് കടക്കാനുള്ള സമയമായെന്ന് മുഖ്യമന്ത്രി (chief minister)പിണറായി വിജയൻ(pinarayi vijayan). ഓൺ ലൈൻ (online)സമ്പ്രദായം ഒഴിവാക്കി ഇനി മുന്നോട്ട് പോകാനാവില്ല. എന്നാൽ ചതിക്കുഴികൾ ഉണ്ട് . ഇത് തിരിച്ചറിയണം. സൈബറിടങ്ങളെ കുറിച്ച് കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബോധവത്കരിക്കേണ്ടത്. ചതിക്കുഴികളിൽ വീഴുന്നവരിൽ കുട്ടികളും ഉണ്ടെന്നത് അതീവ പ്രാധാന്യം ഉള്ള വിഷയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സൈബർ സുരക്ഷ പ്രധാനമാണ്. ഇക്കാര്യത്തിൽ കേരള പൊലീസ് നടത്തുന്നത് മാതൃകാപരമായ ഇടപെടൽ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തെറ്റായ കാര്യം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ അത് പൂർണമായി പിൻവലിക്കാത്ത അവസ്ഥ നിലവിലുണ്ട്. ഒരു കാര്യം തെറ്റെന്ന് അറിയിച്ചാലും പൂർണമായി പിൻവലിക്കപ്പെടുന്നില്ല. ഫെയ്സ് ബുക്ക് പോലുള്ള സ്ഥാപനങ്ങളുടെ  അധികൃതർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഇൻറർപോൾ അടക്കമുള്ള ഇടപെടൽ വേണമെന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വർധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനുള്ള 'കൂട്ട് 2022' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. റോബോർട്ട് പ്രവർത്തിപ്പിച്ച് ആയിരുന്നു ഉദ്ഘാടനം

കുട്ടികൾക്ക്  നേരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ ക്രമാതീതമായി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. അപക്വമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളായതിനാല്‍ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കാനാണ് കൂട്ട് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം. സംസ്ഥാനത്ത്  ഏറ്റവും കൂടുതൽ കുട്ടികളിൽ ഓൺലൈനിലൂടെ അശ്ലീല ആക്രമണത്തിന് ഇരയായ ജില്ലകളിലെ സ്കൂളുകളിൽ  ഓൺലൈനായും ഓഫ്‌ലൈനായും ബോധവക്തരണം ചെയ്യും.

കുട്ടികളെ ഓൺലൈൻ വഴിയുള്ള ചതിക്കുഴികളും അപകടങ്ങളും മനസ്സിലാക്കാനും ഒഴിവാക്കാനും പ്രാപ്‌തമാക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഐഡന്‍റിറ്റി സുരക്ഷിതമാക്കുന്നതിനുള്ള ക്ലാസുകൾ, രക്ഷാകർതൃ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസുകൾ, ഓൺലൈൻ സോഷ്യൽ മീഡിയ സമീപനങ്ങളുടെ അപകടങ്ങൾ തുടങ്ങിയവയും പരിശീലിപ്പിക്കും. ആധുനിക ഐടി സാധ്യതകൾ   ഉപയോഗിച്ച് മികച്ച സൈബർ അവബോധം സൃഷ്ടിക്കുന്നതിന്  ഊന്നൽ നൽകുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ   സെമിനാർ, വർക്ക്ഷോപ്പുകൾ, ഹാൻഡ്‌ഹെൽഡ് ട്രെയിനിംഗ് മുതലായവ ഉൾപ്പെടുന്നു. പരിപാടിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷം, പരിപാടിയുടെ ഫേസ് 2, ഫേസ് 3 എന്നിവ മലപ്പുറത്തും കോഴിക്കോടും നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇരകൾക്കും അവരുടെ മാതാപിതാക്കൾക്കും ആവശ്യമായ നിയമപരവും ധാർമ്മികവുമായ പിന്തുണ നൽകുന്നതിനുള്ള  സെഷനുകൾക്കുള്ള സൗജന്യ കൗൺസിലിംഗ് ഇത് വഴി നൽകും.


 

click me!