സോളാർ: പുതിയ വെളിപ്പെടുത്തലിലെ അന്വേഷണത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം

By Web TeamFirst Published Nov 29, 2020, 12:00 PM IST
Highlights

സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട്  ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാർ വിവാദം വീണ്ടും സജീവമായത്.

തിരുവനന്തപുരം: സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന പുതിയ വെളിപ്പെടുത്തലിലെ അന്വേഷണത്തിൽ കോൺഗ്രസിൽ ഭിന്നത. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രണ്ട് എംഎൽഎമാരുടെ പങ്കിനെകുറിച്ചും അന്വേഷിക്കണമെന്നുമാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണം വന്നാൽ വീണ്ടുും സോളാർ ചർച്ചയാകുന്നതിലാണ് പ്രതിപക്ഷനേതാവ് അടക്കമുള്ള് നേതാക്കളുടെ ആശങ്ക.

സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട്  ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന കേരളാ കോൺഗ്രസ് ബി മുൻ നേതാവ് മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാർ വിവാദം വീണ്ടും സജീവമായത്. ലൈംഗികപീഡനത്തെക്കുറിച്ച് സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഗണേഷ് കുമാർ ഇടപെട്ട് എഴുതി ചേർത്തുവെന്നായിരുന്നു മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ. 

രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നത്. എന്നാൽ  മനോജ് കുമാറിന്റെ വാക്കുകൾ തള്ളിയ പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ വ്യക്തമാക്കി. വെളിപ്പെടുത്തൽ തള്ളി പരാതിയിൽ ഉറച്ചുനിൽക്കുന്ന ഇരയുടെ വാക്കുകൾ ഉപയോഗിച്ചാണ് സിപിഎം പ്രതിരോധം.

click me!