
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന നാട്ടുകാരുമായി പോർട്ട് സെക്രട്ടറി തലത്തിൽ നടത്തിയ ചർച്ച പരാജയം. ആവശ്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവിറക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. അഞ്ച് വർഷം മുമ്പ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെയും പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
പോർട്ട് ഓഫീസിന് സമീപത്തായാണ് ഇടവകയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരമിരിക്കുന്നത്. തുറമുഖത്തെ തൊഴിലവസങ്ങളിൽ 50 ശതമാനവും പ്രദേശവാസികൾക്ക് നൽകുക, അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം മൂലം ഹാർബറിനുണ്ടായ ഭീഷണി നികത്തുക, പൈലിംഗ് മൂലം വിളളലുണ്ടായ വീട്ടുകാരെ പുനനരധിവസിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഒന്നാം ഘട്ട നിർമ്മാണത്തിന്‍റെ കരാർ കാലാവധി കഴിഞ്ഞ് ഒൻപത് മാസം പിന്നിട്ടിട്ടും പുലിമുട്ട് നിർമ്മാണം പാതിവഴിയിലാണ്. 3100 മീറ്റർ പുലിമുട്ടിൽ 700 മീറ്റർ മാത്രമാണ് ഇതുവരെ നിർമ്മിക്കാനായത്. ഓഖിയും പാറക്ഷാമവും ലോക്ക് ഡൗണുമൊക്കെ നേരത്തെ പുലിമുട്ട് നിർമ്മാണം പ്രതിസന്ധിയിലാക്കിയിരുന്നു. സമരം അവസാനിപ്പിക്കാൻ സർക്കാർ തലത്തിലാണ് നടപടി സ്വീകരിക്കേണ്ടതെന്ന് അദാനി കമ്പനി അധികൃതർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam