
തിരുവനന്തപുരം: കെ മുരളീധരന്റെ പരസ്യവിമർശനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്. മുരളിയെ ഇനി അനുനയിപ്പിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന നേതാക്കൾ. തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നും ധാരണയായിട്ടുണ്ട്. നാളെത്തെ കെപിസിസി ഭാരവാഹി യോഗത്തിലും മുരളിക്കെതിരെ വിമർശനം ഉയർന്നേക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് പറയുകയാണ് കെ.മുരളീധരൻ. മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എംപി രംഗത്തെത്തിയിരുന്നു. സ്ഥിരം സ്റ്റാർ ആയതുകൊണ്ട് താരപട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലും പ്രശ്നമില്ല. ആരോടും ഇക്കാര്യത്തിൽ പരിഭവം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. കെ കരുണാകരൻ സ്മാരകത്തിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാം എന്ന് പറഞ്ഞത്. അല്ലാതെ വേറെ എന്തെങ്കിലും വെടി പൊട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. വടകരയില്‍ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ ജ്യോത്സ്യൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.
53 വർഷം ഉമ്മൻചാണ്ടി എംഎൽഎ ആയത് നൂലിൽ കെട്ടി ഇറക്കിയിട്ടല്ല. ഉമ്മൻചാണ്ടിയുടെ സ്വീകാര്യത പിണറായിയെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഏഴര വർഷമായി നടക്കുന്നത് അഴിമതിയും സ്വജന പക്ഷപാതവുമാണ്. പ്രതിപക്ഷനേതാവിന്‍റെ ഏഴ് ചോദ്യങ്ങളിൽ ഒരെണ്ണത്തിന് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. മകൾക്കെതിരെ ഉണ്ടായ ആരോപണത്തിൽ എന്തുകൊണ്ട് ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ല?പഞ്ചായത്ത് തോറും മുഖ്യമന്ത്രി പ്രസംഗിച്ചാലും ഇടത് സ്ഥാനാര്‍ത്ഥി ജയിക്കില്ല. മന്ത്രിമാരെല്ലാം പുതുപ്പള്ളി വന്നു കണ്ടു പൊയ്ക്കോട്ടെ. ഒരു പ്രതീക്ഷയും ഈ മണ്ഡലത്തിൽ വേണ്ടതില്ലെന്നുമായിരുന്നു പുതുപ്പള്ളി തെരഞ്ഞെടുപ്പിന് മുമ്പ് കെ.മുരളീധരന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam