
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി. പിണറായിയുടെ നിലപാട് തള്ളിയുള്ള തോമസ് ഐസക്കിന്‍റെ പ്രതികരണം തുറന്ന ചർച്ചയ്ക്കുള്ള ആഹ്വാനം എന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ ചർച്ച പരിമിതപ്പെടുത്താനുള്ള കണ്ണൂർ ലോബിയുടെ നീക്കം പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിലും വിഷയം ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള വഴികളും ചർച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് അവസാനിക്കും.
പാർട്ടിക്ക് അല്ല, ജനങ്ങൾക്കാണ് തെറ്റ് പറ്റിയത് എന്ന പിണറായിയുടെ പ്രസംഗത്തെ അപ്പാടെ തള്ളുന്നത് ആയിരുന്നു തോമസ് ഐസക്കിന്‍റെ പ്രസംഗം. ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെൻറ് ആണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് പാർട്ടി വേദിയിൽ തുറന്നു സമ്മതിച്ചിരിക്കുകയാണ് തോമസ് ഐസക്ക്. 10 വർഷം ഭരിച്ചപ്പോൾ പാർട്ടി പ്രവർത്തകർക്ക് അഹങ്കാരം കൂടിയെന്നും തോമസ് ഐസക് തുറന്നടിച്ചു. ആലപ്പുഴയിൽ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തോമസ് ഐസക്. മുതിർന്ന നേതാക്കളെ അടക്കം വേദിയിൽ ഇരുത്തി കൊണ്ടായിരുന്നു ഐസക്കിന്റെ തുറന്നുപറച്ചിൽ.
സഹകരണ ബാങ്കുകളിലെ അഴിമതി അടക്കം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് തോമസ് ഐസക്ക് പറഞ്ഞു. പാർട്ടി തീരുമാനിച്ചാൽ ആരും ചോദിക്കാൻ ഇല്ലെന്ന ഭാവം ചിലർക്ക് ഉണ്ടായിരുന്നെന്നും ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാർത്ഥി നിർണയമെന്നും ഐസക്ക് തുറന്നുപറഞ്ഞു. ജനങ്ങൾ പറയുന്നത് എല്ലാം ശരിയായ കാര്യങ്ങൾ ആകണമെന്ന് ഇല്ലെങ്കിലും അവരുടെ മുന്നിൽ വിനയത്തോടെ നിൽക്കാൻ പഠിക്കണമെന്ന മുന്നറിയിപ്പും ഐസക്കിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam