എറണാകുളത്ത് ആശങ്ക വേണ്ട, നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍

By Web TeamFirst Published Jul 5, 2020, 3:49 PM IST
Highlights

എറണാകുളം മാർക്കറ്റിൽ നിന്നുള്ളവരുടെ സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി വരുന്നത് ആശ്വാസകരമാണ്. 

കൊച്ചി: കൊവിഡ് രോഗബാധ കൂടുതൽ പേര്‍ക്ക് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജില്ലാ കളക്ടർ എസ് സുഹാസ്. നിലവിൽ ജില്ലയില്‍ ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ആവശ്യമില്ല. എറണാകുളം മാർക്കറ്റിൽ നിന്നുള്ളവരുടെ സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി വരുന്നത് ആശ്വാസകരമാണ്. 

കൊവിഡ്  രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിയാതിരുന്നവരില്‍ രണ്ടു രോഗികളുടെ ഉറവിടം സംബന്ധിച്ച് ഏകദേശം ധാരണയായിട്ടുണ്ട്. ഇത് ഉടൻ സ്ഥിരീകരിക്കുമെന്നും മറ്റ്‌ രോഗികളുടെയും രോഗ ഉറവിടം ഉടൻ കണ്ടെത്തുമെന്നും കളക്ടർ വ്യക്തമാക്കി. നിയന്ത്രിത മേഖലയിൽ ഉള്ള ഹോട്ടലിൽ താരസംഘടനയുടെ യോഗം നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും കളക്ടർ കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, മഞ്ചേരിയിൽ മരിച്ചയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

അതേ സമയം സാമൂഹിക വ്യാപന ഭീതി നിലനിൽക്കെ കൊച്ചി നഗരത്തിൽ കർശന നിയന്ത്രണമേര്‍പ്പെടുത്തി. നഗരത്തിലെ എട്ട് ഡിവിഷനുകൾ അടച്ചു. മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവശത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടർ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിനിടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്.

കളമശേരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള തോപ്പുംപടി സ്വദേശിയായ 66 കാരന്‍റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഇദ്ദേഹത്തിന്‍റെ ശ്വാസകോശത്തിൽ ന്യൂമോണിയ ബാധിക്കുകയും,വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്തിട്ടുണ്ട്. 

"

 

 

click me!