20ാം വയസ്സില്‍ പിഞ്ചുകുഞ്ഞുമായി തെരുവിലേക്ക്, നാരങ്ങവെള്ളം വിറ്റ് ജീവിതം, ഇപ്പോള്‍ എസ്‌ഐ; ആനിയുടെ ജീവിതം

By Web TeamFirst Published Jun 27, 2021, 11:18 AM IST
Highlights

പതിനെട്ടാം വയസില്‍ ഡിഗ്രി ആദ്യ വര്‍ഷം പഠിക്കുമ്പോളാണ് ആനി വിവാഹിത ആകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം പോയത് കൊണ്ട് അതോടെ അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആനി എട്ടു മാസം പ്രായമായ മോനെയും കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചു നിന്നു.
 

തിരുവനന്തപുരം: 20ാം വയസ്സില്‍ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ച് പിഞ്ചു കുഞ്ഞിനെയും മാറോട് ചേര്‍ത്തുപിടിച്ച് വീടുവിട്ടിറങ്ങിയ ആനി ശിവ 12 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി കാക്കിയണിഞ്ഞു നമുക്കിടയിലുണ്ട്. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ ആനിയുടെ എസ്‌ഐ കുപ്പായത്തിലേക്കുള്ള 12 വര്‍ഷത്തെ യാത്രയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ഐപിഎസ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന് കയറാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി ആനി എസ്.പി എന്ന 31കാരി. 

പതിനെട്ടാം വയസില്‍ ഡിഗ്രി ആദ്യ വര്‍ഷം പഠിക്കുമ്പോളാണ് ആനി വിവാഹിത ആകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം പോയത് കൊണ്ട് അതോടെ അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആനി എട്ടു മാസം പ്രായമായ മോനെയും കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചു നിന്നു. ആദ്യം സ്വന്തം വീട്ടില്‍ പോയെങ്കിലും അവര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ബന്ധുവീട്ടില്‍ അഭയം പ്രാപിച്ചു. ജീവിക്കണം എന്ന വാശിയില്‍ എംഎ പൂര്‍ത്തീകരിച്ചു. ജീവിതം കെട്ടിപ്പടുക്കാന്‍ ഡെലിവറി ഏജന്റ് ആയും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായുമൊക്കെ ആനി പല ജോലികളും ചെയ്തു. അതിനിടയിലാണ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന വേളയില്‍ നാരങ്ങാ വെള്ളവും ഐസ്‌ക്രീമും വില്‍ക്കുന്ന സ്റ്റാള്‍ ഇട്ടത്. 

 

ആറുമാസത്തോളം വര്‍ക്കലയില്‍ തന്നെ തുടര്‍ന്ന തനിക്ക് ഇന്ന് തിരികെ അതേ സ്ഥലത്ത് എസ്‌ഐ ആയി എത്തുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടെന്ന് ആനി പറയുന്നു. 2014ല്‍ കേരള പൊലീസിന്റെ ആദ്യ വനിതാ എസ്‌ഐ പരീക്ഷയ്ക്കുള്ള ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നു. സുഹൃത്താണ് ആനിക്ക് ഈ ടെസ്റ്റ് എഴുതാന്‍ പ്രചോദനം ആകുന്നത്. മുന്നില്‍ അവശേഷിക്കുന്ന ഒന്നര മാസത്തില്‍ ഈ ടെസ്റ്റ് എഴുതാന്‍ വേണ്ടി ദിവസവും 20 മണിക്കൂറോളം ആനി പഠിച്ചു. ഇരുപത്തിനാലാം വയസ്സായില്‍ അങ്ങനെ ആനി എസ്‌ഐ ടെസ്റ്റ് എഴുതി.

ഇതിന് പിന്നാലെ വന്ന വനിതാ കോണ്‍സ്റ്റബിള്‍ ടെസ്റ്റും എഴുതിയ ആനി ആദ്യ ശ്രമത്തില്‍ തന്നെ വനിതാ കൊണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ഇരുപത്തിരണ്ടാം റാങ്ക്കാരിയായി. 2016ല്‍ അങ്ങനെ വനിതാ കോണ്‍സ്റ്റബിളായി കേരള പൊലീസിലേക്ക് ആനിയുടെ ആദ്യപ്രവേശനം. 2019ല്‍ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ എസ്‌ഐയായി സര്‍വീസിലേക്ക്. പ്രൊബേഷന്‍ കഴിഞ്ഞുള്ള ആനിയുടെ ആദ്യ പോസ്റ്റിങ്ങാണ് വര്‍ക്കല പൊലീസ് സ്റ്റേഷന്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!