
തിരുവനന്തപുരം: പ്രതിസന്ധിഘട്ടത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും ലക്ഷക്കണക്കിന് രൂപ വായ്പ എടുത്താണ് മകള്‍ ദിയ കൃഷ്ണ സ്ഥാപനം ആരംഭിച്ചതെന്നും പണം പോകുമ്പോള്‍ സ്വഭാവികമായി വേദനയുണ്ടാകുമെന്നും അപ്പോള്‍ ആ രീതിയിൽ ചോദ്യം ചെയ്യലുണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ജീവനക്കാരികൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവ് ഉണ്ടെങ്കിൽ സമർപ്പിക്കുകയാണ് വേണ്ടത്. അവരുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചാൽ പണം എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാൻ പറ്റും. പണം നൽകിയതിന് എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ ആ കുട്ടികൾ നൽകട്ടെ. ജീവനക്കാരുടെ ക്യൂ ആർ കോഡ് വഴി പണം ഒരു ഘട്ടത്തിലും വാങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജീവനക്കാരെ തടഞ്ഞു വെച്ചുവെന്നതിന് തെളിവില്ല.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പൊലീസ് ഉദ്യോസ്‌ഥർക്ക് പക്ഷപാതപരമായ പെരുമാറ്റമുണ്ടാകരുത്. പണം ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് കൊടുക്കാൻ അനുവാദം കൊടുത്തിട്ടില്ല. നികുതി വെട്ടിക്കാനുള്ള ഇടപാട് നടന്നിട്ടില്ല. കണക്ക് പ്രകാരം 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് മനസിലാകുന്നത്. ആരോപണം ഉന്നയിക്കാൻ വളരെ എളുപ്പമാണ്. പൊലീസിനെതിരെ ഒന്നും പറയാനില്ല. ഏതെങ്കിലും ഒരു സ്ത്രീ എനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ പരാതികളോ ഉന്നയിച്ചിട്ടുണ്ടോയെന്ന് നിങ്ങൾക്ക് പരിശോധിക്കാം.
ജാതീയത ഉണ്ടെങ്കിൽ ജാതി നോക്കിയിട്ട് ജീവനക്കാരെ സ്ഥാപനത്തിലേക്ക് എടുത്താൽ പോരെയെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. മകള്‍ ദിയയുടെ ബിസിനസ് സംബന്ധിച്ച് നികുതി എല്ലാം കൃത്യമാണ്. ജീവനക്കാരുടെ പരാതിയിൽ മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നു. അവർക്കെതിരെ എന്തെങ്കിലും നടപടിയായോ എന്ന കാര്യം അറിയില്ല. മുൻപും ഈ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. എന്നാൽ, അന്ന് വേണ്ട വിധത്തിൽ അത് പരിശോധിച്ചില്ല.
തന്‍റെ മകളുടെ ഭാഗത്തും ശ്രദ്ധകുറവുണ്ടായി. ഇപ്പോള്‍ മക്കൾ സുരക്ഷിതരല്ലെന്ന ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോൾ വിശദമായ അന്വേഷണത്തിന് ശേഷമേ നടപടി ഉണ്ടാകുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam