
മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ് കെ അലവിക്കാണ് അന്വേഷണ ചുമതല. മരിച്ച അനന്തുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട്. നേരിട്ട് കമ്പി വയറിൽ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വയറിൽ 3 പാടുകളുണ്ട്. അതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീഴുകയായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ലെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്.
കേസിൽ നിലവിൽ ഒരൊറ്റ പ്രതി മാത്രമാണുള്ളതെന്ന് അനന്തുവിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി കെ അലവി പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് തീരുമാനം. പന്നിയെ പിടിക്കാനാണ് പ്രതി കെണി വെച്ചത്. നിലവിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. വൈദ്യുതി വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു. പ്രതിയുടെ കോൾ ലിസ്റ്റ് പരിശോധിക്കും. പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam