
ഇടുക്കി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് തമിഴ് നാട് ഭരിക്കുന്ന പാർട്ടിയായ ഡിഎംകെ. തമിഴ് വോട്ടുകൾ കൂടുതലുള്ള പീരുമേട്, ദേവികുളം എന്നീ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം. ഇടുക്കിയിൽ 2000 പാർട്ടി അംഗങ്ങളുമുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുനിനതിനായി മൂന്നാറിലും ഉപ്പുതറയിലും ഓഫീസുകളും തുറന്നിട്ടുണ്ട്. പീരുമേട് താലൂക്കിലെ ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് തീരുമാനം. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെയാണ് മത്സരരംഗത്തിറങ്ങുമെന്നാണ് ഡിഎംകെ പറയുന്നത്.
തമിഴ്നാട് സർക്കാരിന്‍റെ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലേക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോയ്സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പീരുമേട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും എഐഎഡിഎംകെ അംഗമായ എസ് പ്രവീണ വിജയിച്ചിരുന്നു. ഒരു വർഷത്തിലധികം പ്രവീണക്ക് യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും കിട്ടി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാലു സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam