
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജയിലധികൃതരുടെ ഭാഗത്തെ വീഴ്ച വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. രാജ്‍കുമാറിന് പീരുമേട് ജയില്‍ അധികൃതര്‍ വിദഗ്‍ധ ചികിത്സ നൽകിയില്ലെന്നതിന്‍റെ രേഖകളാണ് പുറത്തുവന്നരിക്കുന്നത്. റിമാന്‍ഡിലായ ശേഷം 18ാം തിയതി പീരുമേട് ജയില്‍ അധികൃതര്‍ രാജ്‍കുമാറിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
നടക്കാൻ വയ്യാത്ത നിലയിലാണ് രാജ്‍കുമാറിനെ 18 ന് ആശുപത്രിയിൽ എത്തിച്ചത്. കാലുകൾ ചലിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു, സഹിക്കാനാകാത്ത വേദനയുണ്ടെന്നും രാജ്‍കുമാർ ഡോക്ടറോട് പറഞ്ഞിരുന്നു. രാജ്‍കുമാറിന്‍റെ തുടയിലും കാലിലും വേദനയും കടുത്ത നീരുമുണ്ടെന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ ആശുപത്രി രേഖകളില്‍ വ്യക്തമാണ്. അതേ ദിവസം തന്നെ ആശുപത്രിയിലെ ഓർത്തോ വിഭാഗവും കുമാറിനെ പരിശോധിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്നിട്ടും പരിശോധനക്ക് ശേഷം രാജ്‍കുമാറിനെ തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. തൊട്ടടുത്ത ദിവസ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നല്‍കാതെ തിരികെ കൊണ്ടുപോവുകയായിരുന്നു. പന്ത്രണ്ടാം തിയതി മുതലുള്ള മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെയാണ് രാജ്‍കുമാര്‍ മരിച്ചതെന്നതിന്‍റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസുകാർ കാലിലും തുടയിലും മർദ്ദിച്ചതാണ് ന്യൂമോണിയക്ക് കാരണമായതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam