ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച ബിഡിജെഎസിന്‍റെയും ബിജെപിയുടെയും കോർ കമ്മിറ്റികൾ ചേരാനിരിക്കെയാണ് അരൂർ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ബിഡിജെഎസ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ അരൂർ സീറ്റിൽ മത്സരിക്കുമെന്ന അവകാശവാദമായി ബിഡിജെഎസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് എൻഡിഎ അനുവദിച്ചതാണ് അരൂരെന്നും ജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റുമായി ഇത് വെച്ച് മാറണോ എന്ന് കോർകമ്മിറ്റി തീരുമാനിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച ബിഡിജെഎസിന്‍റെയും ബിജെപിയുടെയും കോർ കമ്മിറ്റികൾ ചേരാനിരിക്കെയാണ് അരൂർ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ബിഡിജെഎസ് വ്യക്തമാക്കുന്നത്. നേരത്തെ ഇവിടെ മത്സരിച്ചിരുന്നത് ബിഡിജെഎസ് തന്നെയാണ്.
അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിലും മാറ്റമുണ്ടാകില്ലെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളപ്പാള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോന്നിയിലും ബിഡിജെഎസിന് താല്‍പര്യമുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ സീറ്റ് കൈമാറാൻ ബിജെപി തയ്യാറാകില്ല.ബിഡിജെഎസിന് കൂടുതൽ സ്ഥാനങ്ങൾ കേന്ദ്രസർക്കാർ വൈകാതെ തരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുഷാർ വ്യക്തമാക്കി.