
കോഴിക്കോട്: പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് സേനാംഗങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്റ്റേഷനിൽ ചെന്ന് പിഴയടക്കാൻ നിർദ്ദേശിച്ചതിന്‍റെ ഫലമായി യുവാവിന് പി. എസ്. സി. പരീക്ഷയെഴുതാൻ സാധിക്കാത്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
സംഭവത്തിൽ ഫറോക്ക് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം വീഴ്ചകൾ ഗൌരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ഉദ്യോഗസ്ഥന്‍റെ അനഭിലഷണീയമായ പ്രവൃത്തി കാരണം പോലീസ് സേനയുടെ സൽപ്പേരിന് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചതായി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.
2022 ഒക്ടോബർ 25 ന് ഫറോക്ക് പുതിയ പാലത്തിന് സമീപമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഇരുചക്രവാഹനത്തിൽ ഓവർടേക്ക് ചെയ്യാനെത്തിയ അരുണിനോടാണ് ഗതാഗത നിയമ ലംഘനത്തിന് സ്റ്റേഷനിൽ ചെന്ന് പിഴയടക്കാൻ നിർദ്ദേശിച്ചത്. താൻ പി. എസ്. സി. പരീക്ഷയെഴുതാൻ പോവുകയാണെന്ന വിവരം അരുൺ പറഞ്ഞില്ലെന്നാണ് പോലീസുകാരന്‍റെ വിശദീകരണം . പരാതിയെ തുടർന്ന് പോലീസുകാരനായ രഞ്ജിത്ത് പ്രസാദിനെ സസ്പെന്റ് ചെയ്തു. പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ കേസുമായി മുന്നോട്ടു പോകാൻ തനിക്ക് താൽപര്യമില്ലെന്ന് അരുൺ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ പരാതി തീർപ്പാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam