
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും കഴിഞ്ഞ നാല് വർഷമായി തുടരുന്ന വർധനവ് വലിയ ആശങ്കയാകുന്നു. കേരള പൊലീസിന്‍റെ കണക്കുകൾ പ്രകാരം, 2025 ഒക്ടോബർ വരെ മാത്രം സംസ്ഥാനത്ത് 41,372 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ അപകടങ്ങളിൽ 3,050 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 47,002 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊവിഡ് കാലഘട്ടത്തിന് ശേഷം റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളുടെ നിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കുതിച്ചുയരുകയാണ്.
വർഷം തോറുമുള്ള അപകടങ്ങളുടെ എണ്ണം പരിശോധിക്കുമ്പോൾ, 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 27,877 അപകടങ്ങളാണ്. 2024ൽ ഇത് 48,919 ആയി ഉയർന്നു. അതായത്, കേവലം നാല് വർഷം കൊണ്ട് അപകടങ്ങളുടെ എണ്ണത്തിൽ ഏകദേശം 75 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മരണനിരക്കിലും സമാനമായ വർധനവ് കാണാം. 2020ൽ 2,979 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ 2022ൽ അത് 4,317 ആയി ഉയർന്നു. 2023ൽ 4,084 പേരും 2024ൽ 3,774 പേരും അപകടങ്ങളിൽ മരണപ്പെട്ടു. ഈ കണക്കുകൾ, പ്രതിദിനം ശരാശരി 10 പേർ റോഡപകടങ്ങളിൽ മരിക്കുന്നു എന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽചൂണ്ടുന്നു. പരിക്കേറ്റവരുടെ എണ്ണം 2020ലെ 30,510ൽ നിന്ന് 2024ൽ 54,743 ആയി ഉയർന്നു.
2024ലെ ആകെ കണക്കുകളുമായി 2025 ഒക്ടോബർ വരെയുള്ള കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ, അപകടങ്ങളുടെ നിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല എന്ന് മനസിലാക്കാം. 2025ൽ ശേഷിക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ, 2024ലെ ഉയർന്ന നിരക്കിന് സമാനമായോ അതിലും കൂടുതലോ ഉള്ള അപകടങ്ങളുടെ എണ്ണം ഈ വർഷവും ഉണ്ടാകാനാണ് സാധ്യത.
അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, ഗതാഗത നിയമങ്ങളോടുള്ള അലംഭാവം എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. കൂടാതെ, പല റോഡുകളിലെയും അശാസ്ത്രീയമായ നിർമ്മാണ രീതികളും അറ്റകുറ്റപ്പണികളിലെ അപാകതകളും അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
ഈ വെല്ലുവിളി നേരിടാൻ റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കര്‍ശന നടപടികൾ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾ തടയുന്നത് കർശനമാക്കുക എന്നതാണ് ഇതിലെ മുഖ്യനടപടി. നിയമലംഘനങ്ങൾക്ക് തത്സമയം പിഴ ഈടാക്കുന്ന ഈ സംവിധാനം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വിലയിരുത്തൽ. കൂടാതെ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ കൂടുതൽ ഊർജ്ജിതപ്പെടുത്താനും അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവ തടയാൻ പൊലീസ് പരിശോധനകൾ കർശനമാക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ ദേശീയ പാത കൂടി യാഥാര്‍ത്ഥ്യമാകുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam