Shigella: ആശങ്ക വേണ്ട; ഷി​ഗല്ല പടരാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ട്-മലപ്പുറം‌ ഡി എം ഒ ഡോ.ആർ.രേണുക

Web Desk   | Asianet News
Published : Feb 20, 2022, 01:14 PM IST
Shigella: ആശങ്ക വേണ്ട; ഷി​ഗല്ല പടരാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ട്-മലപ്പുറം‌ ഡി എം ഒ ഡോ.ആർ.രേണുക

Synopsis

ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെ, മലപ്പുറത്ത് ആരോ​ഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിരുന്നു. മലപ്പുറം പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്

മലപ്പുറം:ഷിഗല്ലയിൽ (Shigella) മലപ്പുറത്ത് (Malappuram) ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(District medical officer) ഡോ.ആർ.രേണുക(dr r renuka). രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മറ്റാർക്കും ഇപ്പോൾ രോഗമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ആർ രേണുക പറഞ്ഞു.

ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെ, മലപ്പുറത്ത് ആരോ​ഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിരുന്നു. മലപ്പുറം പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.

മഴ മൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. കരുതലുണ്ടെങ്കിൽ ഷി​ഗല്ലയെ അകറ്റിനിർത്താം.

രണ്ട്​ മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചില കേസുകളിൽ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തം കലർന്ന മലവിസർജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.

കഴിഞ്ഞ വർഷം വയനാടും എറണാകുളത്തും ഷി​ഗല്ല രോ​ഗം സ്ഥിരീകരിച്ചിരുന്നു

ലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​ഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

പ്രതിവിധി...

*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,
*ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
 *വ്യക്തിശുചിത്വം പാലിക്കുക.
*തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
*കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
*രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.
*പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
 *വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക.
 *ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
*വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
*കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
 *വൃത്തിഹീനമായ സാഹചര്യങ്ങളിൽ  ഇടപഴകാതിരിക്കുക.
 *രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
 *പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
 *രോഗ ലക്ഷണങ്ങൾ ഉള്ളവർ ഓ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.
 *കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയവയാണ് പ്രതിരോധമാർഗങ്ങൾ.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും