
കോഴിക്കോട്: വടകര ചോറോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമയിലായ 9 വയസ്സുകാരി ദൃഷാനയ്ക്ക് ഒടുവില്‍ നീതിയിലേക്ക് വാതിൽ തുറക്കുന്നു. മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാകുകയും ചെയ്ത വാഹനം പൊലീസ് കണ്ടെത്തിയെങ്കിലും ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് ദൃഷാനയുടെ കുടുംബം. 10 മാസത്തിന് ശേഷമാണ് അപകടം ഉണ്ടാക്കിയ വാഹനം പൊലീസ് കണ്ടെത്തുന്നത്. കാര്‍ കണ്ടെത്തിയതും പ്രതിയെ തിരിച്ചറിഞ്ഞതും ആശ്വാസമാണെന്ന് കുട്ടിയുടെ അമ്മ സ്മിത പ്രതികരിക്കുന്നത്. വാര്‍ത്ത പുറത്ത് കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസിന് കുടുംബം നന്ദി പറഞ്ഞു.
ഫെബ്രുവരി 17 ന് വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ബേബി തല്‍ക്ഷണം മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. ആറു മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് 9 വയസുകാരി. ദൃഷാനയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പൊരുതുന്ന കുടുംബത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.
അപകടത്തിൽ പരിക്കേറ്റ് കോമയിലായ 9 വയസുകാരിയുടെ ദുരിതം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ എം ബിജു റിപ്പോര്‍ട്ട് ചെയ്ത വാർത്തയെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഹൈക്കോടതി സ്വമേധയാ കേസും എടുത്തിരുന്നു. സംഭവത്തിൽ ഹൈക്കോടതി സർക്കാരിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പൊലീസിന് നിർദേശവും നൽകുകയും ചെയ്തിരുന്നു.
ദൃഷാനയെ സഹായിക്കാം
SMITHA N.K
KERALA GRAMEEN BANK
PANOOR BRANCH
AC NO. 4060 210 100 2263
IFSC KLGB 0040602
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം