
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ലഹരി മാഫിയ ക്യാരിയറാക്കിയ പെണ്‍കുട്ടിക്ക് തുടര്‍ പഠനം നിഷേധിക്കുന്നെന്ന് കുടുംബം. തുടര്‍ പഠനത്തിനായി സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ താത്പര്യം കാട്ടുന്നില്ലെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്കൂളിലെത്താന്‍ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാന്‍ മാത്രമാണ് സ്കൂള്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിക്ക് ലഹരി നല്‍കിയിരുന്നവര്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ലഹരി മാഫിയ ക്യാരിയറായി ഉപയോഗിച്ച പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണുള്ളത്. പഠനം ഇടയ്ക്ക് വെച്ച് നിലച്ചതിനാല്‍ തുടര്‍ പഠനത്തിന് സ്കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും താത്പര്യം കാട്ടിയില്ലെന്നാണ് അമ്മ പറയുന്നത്. പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതായും അമ്മ പറഞ്ഞു. അതേസമയം, കുട്ടിക്ക് ലഹരി നല്‍കിയിരുന്ന ആളുകള്‍ ഇപ്പോഴും നാട്ടില്‍ കറങ്ങി നടക്കുന്നുണ്ടെന്നും ലഹരി മാഫിയയുടെ ഭീഷണി ഇപ്പോഴുമുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Also Read : 'ലഹരി കടത്തിയില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി', ലഹരിമാഫിയ കാരിയറാക്കിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
എന്നാല്‍, കുട്ടിക്ക് തുടര്‍ പഠനത്തിന് അവസരം നിഷേധിക്കുന്നതായുള്ള ആരോപണം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിക്ക് ക്ലാസില്‍ വരാമെന്നാണ് പറഞ്ഞതെന്ന് സ്കൂളിന്‍റെ പ്രധാനാധ്യപകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലഹരി മാഫിയ ക്യാരിയറാക്കി സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംശയമുള്ള ആളുകളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
Also Read : കോഴിക്കോട് ലഹരി കേസ്; വിദ്യാർത്ഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലില്‍ നടപടി