
കണ്ണൂര്‍: ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യന്‍റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ തുടർനടപടികൾ ഇന്നുണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബുജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് വാർത്താ സമ്മേളനം നടത്തുന്ന കൃഷിമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രയേലിലേക്ക് പോയ സംഘത്തിലെ കർഷകൻ ബിജു കുര്യന്‍റെ തിരോധാനത്തിൽ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നുമില്ല. താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കൾക്കും വിവരമൊന്നുമില്ല. അതേസമയം, ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് പായം കൃഷി ഓഫീസർ കെ ജെ രേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു. താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജ് മാത്രമാണ് ബിജുവിനെ കുറിച്ച് പിന്നീട് കിട്ടിയ വിവരം. ഇരിട്ടി പേരട്ടയിലെ ബിജുവിന്‍റെ വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്.
പ്രതികരിക്കാൻ താൽപര്യമില്ലെന്ന് ഭാര്യ വ്യക്തമാക്കുകയും ചെയ്തു. 20 വർഷത്തോളമായി കൃഷിക്കാരനാണ് ബിജു എന്നാണ് അയൽക്കാർ നൽകുന്ന വിവരം. ഓൺലൈനായാണ് ബിജുവിന്റെ ഇസ്രയേലിൽ പോകുന്നതിനുള്ള അപക്ഷ വന്നതെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നുവെന്നും പായം കൃഷി ഓഫീസർ കെ ജെ രേഖ വ്യക്തമാക്കി. ബിജുവിന്‍റെ ബന്ധുക്കൾ ആരെങ്കിലും ഇസ്രയേലിൽ ഉള്ളതായി വിവരമില്ല. എന്നാൽ, നാട്ടുകാരായ കുറച്ച് പേർ ജോലി ആവശ്യാർത്ഥം ഇസ്രയേലിൽ ഉണ്ട്. ബിജു ഇവരുടെ അടുത്തുണ്ടാകാം എന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും കരുതുന്നത്.
'ബിജുവിനുള്ളത് ഒരേക്കർ, 20 വർഷമായി കൃഷിക്കാരൻ'; സംഘത്തിനൊപ്പം ചേര്‍ന്നതിലും കൃത്യമായ പ്ലാനിംഗ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam