
കൊച്ചി: എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി കൊച്ചിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവർ പൊലീസിന്‍റെ പിടിയിലായത്.
ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നമ്പറിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് നെറ്റേപാടം റോഡിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്. പിടിയിലായ സമീർ, അജ്മൽ റസാഖ്, ആര്യ എന്നിവരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം എംഡിഎംഎയും, ഒന്നര കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കാസർക്കോടുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തുവരികയാണ്. കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകളും നടത്തുന്നു. ഇതിന്‍റെ മറവിലാണ് ബാംഗ്ലൂരിൽ നിന്നും, ഗോവയിൽ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരിമരുന്നുകൾ മൂന്നംഗ സംഘം വിൽപ്പന നടത്തിവന്നത്. ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam