
കണ്ണൂർ: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും കണ്ണൂർ ജില്ലാ നേതൃത്വത്തിനുമെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. സംഘടന പിണറായി വിജയന്റെ വാലായി മാറിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം. ഡിവൈഎഫ്ഐയുടെ നിലവിലെ പ്രവർത്തന രീതിയിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പയ്യന്നൂർ നഗരസഭ ചെയർമാനുമായ സരിൻ ശശിക്കെതിരെ സമ്മേളനത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പയ്യന്നൂരിലെ പാർട്ടിയിലെയും സംഘടനയിലെയും വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയത് സരിൻ ശശിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ പൊട്ടിത്തെറിക്ക് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് സരിൻ ശശി പയ്യന്നൂർ മണ്ഡലത്തിന് പുറത്തേക്ക് പോയിട്ടില്ലെന്നും ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്തം കാട്ടിയില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കണ്ണൂരിലെ ഡിവൈഎഫ്ഐ കോട്ടകളിൽ സംഘടന നേരിടുന്ന ആഭ്യന്തര തർക്കങ്ങളും നേതൃത്വത്തിന്റെ വീഴ്ചകളും സമ്മേളനത്തിൽ ചർച്ചയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam