
കോഴിക്കോട്: എസ് ഡി പി ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനെനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് രംഗത്ത്. ബാലുശ്ശേരിയിൽ എസ് ഡി പി ഐ നടത്തിയത് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ്. കേരളത്തിലുടനീളം എസ് ഡി പി ഐ നടത്താൻ ശ്രമിക്കുന്ന ആക്രമണ പരമ്പരകളുടെ ട്രെയൽ റണ്ണാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡി വൈ എഫ് ഐ പ്രസിഡന്‍റ് വി വസീഫ് പറഞ്ഞു. അതുകൊണ്ടുതന്നെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ വാക്കുകൾ
പിറന്നാൾ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയ ഡി വൈ എഫ് ഐ പ്രവർത്തകൻ സഖാവ് ജിഷ്ണുവിനെ, എസ് ഡി പി ഐ - മുസ്ലിം ലീഗ് പ്രവർത്തകർ ഭീകരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു. ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണു (24) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ജിഷ്ണുവിന്‍റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച. കൂട്ടുകാരന്‍റെ വീട്ടിൽ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തിയാണ്, എസ് ഡി പി ഐ പോസ്റ്റർ കീറി എന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. മുഖത്തും ദേഹത്തും ഭീകരമായാണ് മർദ്ദിച്ചത്. എസ് ഡി പി ഐ പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയും, ജിഷ്ണുവിന്‍റെ കൈയ്യിൽ വടിവാൾ കൊടുത്ത് സി പി എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ഭീഷണിപ്പെടുത്തുകയും, ഇത് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേരളത്തിലുടനീളം എസ് ഡി പി ഐ നടത്താൻ ശ്രമിക്കുന്ന ആക്രമണ പരമ്പരകളുടെ ട്രെയൽ റണ്ണാണ് ബാലുശ്ശേരിയിൽ നടത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണം: 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
അതേസമയം ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ് ഐ ആറിലുണ്ട്.