പാലാരിവട്ടം പാലം: പുനര്‍നിര്‍മാണത്തിനുള്ള പണം യുഡിഎഫില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്ന് ഡിവൈഎഫ്ഐ

By Web TeamFirst Published Sep 16, 2019, 1:58 PM IST
Highlights

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ എല്ലാ പ്രധാന മരാമത്ത് പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കൊച്ചി: പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള പണം ഉദ്യോ​ഗസ്ഥരിൽ നിന്നും യുഡിഎഫ് നേതാക്കളിൽ നിന്നും ഈടാക്കണമെന്ന് ഡിവൈഎഫ്ഐ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ എല്ലാ പ്രധാന മരാമത്ത് പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയാണ് ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ടെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തിയെന്നും ഒക്ടോബറിൽ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തിൽ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിജിലൻസ് കേസ് അടക്കമുള്ള നടപടികൾ അതിന്‍റെ വഴിക്ക് നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Read More:പാലാരിവട്ടം പാലം പൊളിച്ച് പണിയും : ഇ ശ്രീധരനെ ഏൽപ്പിച്ചെന്ന് പിണറായി വിജയൻ

click me!