
കിഴക്കമ്പലം: ട്വൻ്റി ട്വൻ്റി നേതാക്കൾക്കെതിരായ ജാതി അധിക്ഷേപ കേസിൽ അന്വേഷണ ഉദ്യോസ്ഥനെ ഇന്ന് തീരുമാനിക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കും. പരാതിക്കാരനായ പി.വി ശ്രീനിജൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസ് അന്വേഷണം ആരംഭിക്കുക.
കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ ജാതിഅധിക്ഷേപ പരാതിയിലാണ് കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമെടുത്ത കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായ തന്നെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ച ട്വന്‍റി 20 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎൽഎയുടെ പരാതി.
ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന ഈ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ അവഹേളനം തുടർന്നെന്നുമാണ് എംഎൽഎ യുടെ പരാതി. സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജന്‍റെ പരാതിയിൽ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മൂന്ന് മെമ്പർമാരും ആണ് പുത്തൻകുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികൾ.
സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തലിൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എൽഡിഎഫ് എംഎൽഎ പി വി ശ്രീനിജനും 20 ട്വന്‍റിയും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam